Kerala

സ്പ്രിൻക്ലർ ഡേറ്റ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചു;ചതിയുടെ പത്മവ്യൂഹത്തിൽ തുറന്നു പറഞ്ഞ് സ്വപ്ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‌ പിന്നാലെ ആത്മകഥയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ്. ചതിയുടെ പത്മവ്യൂഹം എന്ന് പേര് നല്‍കിയിരിക്കുന്ന ആത്മകഥയിൽ എം ശിവശങ്കർ ,മുഖ്യമന്ത്രി പിണറായി വിജയൻ , മുഖ്യമന്ത്രിയുടെ മകൾ വീണ ,ജയിൽ ഡിജിപി അജയകുമാർ തുടങ്ങിയവർക്ക് എതിരായ ആരോപണങ്ങളാണ് ആത്മകഥയില്‍ ഉള്ളത്.മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റിക്കോർഡ് ചെയ്തത് എൽഡിഎഫിനു തുടർഭരണം ഉണ്ടാവാനായിരുന്നുവെന്നു സ്വപ്ന സുരേഷ്.

ഭരണം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും തുടർഭരണം വരേണ്ടതു തന്റെ കൂടി ആവശ്യമാണെന്നും വിശ്വസിപ്പിച്ച് ഓഡിയോ റിക്കോർഡ് ചെയ്യിക്കുകയായിരുന്നു. ‘അന്വേഷണം നീ വരെയേ എത്തൂ; അതുകൊണ്ട് ഇപ്പോൾ സന്ദീപ് പറയുന്നതുപോലെ ചെയ്യുക’ – ഇതായിരുന്നു തനിക്കു ലഭിച്ച നിർദേശം. തങ്ങൾക്കു രക്ഷപ്പെടാൻ ശിവശങ്കറിനെ പുറത്തുനിർത്തേണ്ടത് ആവശ്യമാണ് എന്ന ചിന്തയിലാണ് സന്ദീപിന്റെ ഫോണിൽ ശബ്ദം റിക്കോർഡ് ചെയ്തതെന്നും സ്വപ്ന പറയുന്നു.

‘ചതിയുടെ പത്മവ്യൂഹം ’ എന്ന ആത്മകഥയിലാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ. തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കുന്ന ആത്മകഥയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, ജയിൽ ഡിഐജി അജയകുമാർ എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ‍. മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്പ്രിൻക്ലർ ഡേറ്റ ഇടപാടിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കോടികൾ സമ്പാദിച്ചെന്നും ആ വിഷയത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആരോപിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ആയിരുന്ന നളിനി നെറ്റോ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ.ടി.ജലീൽ തുടങ്ങിയവരൊക്കെ പല തരത്തിലും വിധത്തിലും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ചരക്കുകൈമാറ്റങ്ങളുടെ (കൺസൈൻമെന്റ്) ഭാഗമായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു.

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടി നിറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും അയൽ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു. വിവാദങ്ങൾ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നു.

ആർക്കെതിരെയും ലൈംഗിക ആരോപണമൊന്നും ഇല്ലെന്നും സ്വപ്ന പറയുന്നു. മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോടു ലൈംഗിക താൽപര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top