കോട്ടയം:മാര്‍ക്ക് ലിസ്റ്റിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കോഴവാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത എം.ജി.യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സി ക്കു യാതൊരു കൂസലുമില്ല. തന്നെ പലരും സംരക്ഷിക്കുമെന്ന ഉറപ്പ് അവർക്കുണ്ടെന്നുള്ളതിന്റെ ആശ്വാസത്തിലാണ് എൽസിയുടെ ഈ കൂസലില്ലായ്മ. കോട്ടയം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുമ്പോഴും ബന്ധുക്കളും മകനും വാവിട്ട് കരഞ്ഞപ്പോഴും എല്‍സിക്ക് കൂസലില്ലായിരുന്നു. ”പേടിക്കേണ്ട, ഞാന്‍ അല്ലേ പറയുന്നേ, കുഴപ്പമില്ല” – ഇങ്ങനെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
മാര്‍ക്ക് ലിസ്റ്റിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് കോഴവാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത എം.ജി.യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി.ജെ. എല്‍സി പത്താം ക്‌ളാസ് ജയിക്കാതെ പ്യൂണ്‍ ആയാണ് ജോലിയില്‍ കയറിയത്. രാഷ്ട്രീയത്തണലില്‍ വളര്‍ന്നു. കുടുംബം സജീവ സി.പി.എം പ്രവര്‍ത്തകരാണ്.സജീവ പ്രവര്‍ത്തക പിടിയിലായെന്നറിഞ്ഞ് എം.ജി സര്‍വകലാശാല അസോസിയേഷന്റെ ഇടപെടലുണ്ടായെങ്കിലും തെളിവിനു മുന്നില്‍ രക്ഷയില്ലെന്ന് കണ്ടാണ് സംഘടനയില്‍നിന്ന് പുറത്താക്കി തടിയൂരിയത്.
ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പില്‍ പ്യൂണായിരുന്ന എല്‍സിയെ 2010ല്‍ പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തിയത് രാഷ്ട്രീയ സ്വാധീനത്തിലാണ്. പിന്നീട് സാക്ഷരതാ മിഷന്റെ പത്താം ക്‌ളാസ് തുല്യതാ പരീക്ഷ ജയിച്ചു. പ്‌ളസ് ടു പാസായി. എം.ജിയില്‍ നിന്ന് ഡിഗ്രിയും നേടി. ഡിഗ്രി ലഭിച്ചതിനെതിരെ പരാതി ഉയര്‍ന്നെങ്കിലും അന്വേഷണമുണ്ടായില്ല. 2017 നവംബറില്‍ ഒഴിവുകള്‍ സൃഷ്ടിച്ചാണ് യൂണി. അസിസ്റ്റന്റായി എം.ബി.എ വിഭാഗത്തില്‍ നിയമിച്ചത്.
അറുപതിനായിരം രൂപയ്ക്ക് മുകളില്‍ ശമ്പളമുള്ള എല്‍സിക്കെതിരെ മുന്‍പും കൈക്കൂലി പരാതി ഉയര്‍ന്നെങ്കിലും തെളിവുകള്‍ ലഭിച്ചില്ല.വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും ഒന്നും പിടിച്ചെടുത്തില്ല. ബ്‌ളേഡും ചിട്ടിയും നടത്തുന്ന മറ്റൊരു യൂണിവേഴ്‌സിറ്റി ജീവനക്കാരനുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് വിജിലന്‍സ് സംശയിക്കുന്നു.അസിസ്റ്റന്റ് തസ്തികയില്‍ അപ്പോഴുള്ള ഒഴിവുകളുടെ നാലു ശതമാനം നാലു വര്‍ഷത്തിലേറെ സര്‍വീസും ബിരുദവുമുള്ള ലാസ്റ്റ് ഗ്രേഡുകാര്‍ക്കായി മാറ്റിവയ്ക്കണമെന്ന് ചട്ടം.ഇതുപ്രകാരം ജൂനിയറായ എല്‍സിക്ക് നിയമനം നല്‍കാന്‍ കഴിഞ്ഞില്ല. ചട്ടം തിരുത്തി 2017ല്‍ എല്‍സിക്ക് നിയമനം ഉറപ്പാക്കി.