തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ബാലഭാസ്കറിന്റെ പിതാവിന്റെ മൊഴി എടുക്കും. ഇൻസ്പെക്ടർ സജി ശങ്കറിന്റെ നേതൃത്വത്തിലാണ് പുനരന്വേഷണം നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസിന്റെ പുനരന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാലഭാസ്കറിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. സ്വർണ്ണക്കടത്ത് സംഘത്തിൻറെ പങ്കാളിത്തവും അന്വേഷണ സംഘം പരിശോധിക്കും.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസാണ് വീണ്ടും സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സിജെഎം കോടതി നടപടികളും ഹൈക്കോടതി റദ്ദാക്കി.
കേസ് ഒടുവിൽ അന്വേഷിച്ച സിബിഐ നൽകിയ റിപ്പോർട്ടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഡാലോചന ഉണ്ടെന്ന വാദം സിബിഐ തള്ളിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിബിഐ ഈ നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചത്.

