പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെ ആറുപേർ പിടിയിൽ. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ഇന്നു പുലർച്ചെ ആലപ്പുഴയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
സ്‌കൂൾ വിദ്യാർഥിനിയായ 17-കാരിയെയാണ് കാമുകനും സുഹൃത്തുക്കളും ബലാത്സംഗത്തിന് ഇരയാക്കിയത്. കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് 17-കാരിയുടെ മൊഴി. പിന്നീട് കാമുകൻ ഇയാളുടെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ മൊബൈൽനമ്പർ കൈമാറി. പെൺകുട്ടിയെ ഇവർക്ക് പരിചയപ്പെടുത്തി. ഇവരുമായി സൗഹൃദത്തിലാകാൻ പെൺകുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. തുടർന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കേസെടുത്തതോടെ പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ നാട്ടിൽനിന്ന് മുങ്ങിയിരുന്നു.