കോട്ടയം: മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിലിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കൊല്ലാട് വട്ടുകുന്നേൽ ഇരട്ടപ്ലാമൂട്ടിൽ ഇ.ആർ. രാജീവിന്‍റെ മകൾ രസികയാണ് (15) മരിച്ചത്. കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു.
കഴിഞ്ഞ ദിവസം പനിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ സ്റ്റോറിൽ നിന്ന് ഗുളിക വാങ്ങി കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പിന്നീട് നിർത്താതെ ഛർദ്ദിച്ചതിനെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവശത വർദ്ധിച്ചതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാത്രി ഏഴരയോടെ മരണപ്പെടുകയായിരുന്നു.
മഞ്ഞപ്പിത്തം മൂലമാണ് കുട്ടിയുടെ മരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, പെൺകുട്ടിയുടെ മരണത്തിൽ പിതാവ് കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പരാതിയിൽ അസ്വഭാവികമായി മരണത്തിന് പൊലീസ് കേസെടുത്തു.പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.