കൊച്ചി: ഏത് മതത്തിൽപ്പെട്ട പെൺമക്കൾക്കും പിതാവില്‍ നിന്നുള്ള വിവാഹ ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. വിവാഹ മോചിതരായ മാതാപിതാക്കളുടെ മക്കളാണ് സാമ്പത്തിക ശേഷിയുള്ള പിതാവിൽ നിന്നും വിവാഹ ധനസഹായം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട രണ്ട് പെണ്‍കുട്ടികൾ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ധനസഹായത്തിനായി ആദ്യം പാലക്കാട് കുടുംബ കോടതിയിൽ കേസും നൽകിയിരുന്നു. എന്നാൽ വിവാഹ ആവശ്യത്തിനായി ഏഴര ലക്ഷം രൂപ അനുവദിക്കാനായിരുന്നു കുടുംബ കോടതി ഉത്തരവ്. ഈ തുക കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്മക്കൾ ഹൈക്കോടതിയെ സമീപിച്ചത്. അമ്മയോടൊപ്പം താമസിക്കുന്ന മക്കൾ സാമ്പത്തിക ശേഷിയുള്ള പിതാവിൽ നിന്നും വിവാഹചെലവിനായി 45 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ മക്കളെ പഠിപ്പിച്ചത് താനാണെന്നും ഇനിയും പണം നൽകാൻ സാധിക്കില്ലെന്നും പിതാവ് നിലപാടെടുത്തു.
എന്നാൽ ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടികൾക്ക്, വിവാഹച്ചെലവിന് പിതാവിൽ നിന്ന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് ഹൈക്കോടതി പരിശോധിച്ചത്. ഹിന്ദു ഏറ്റെടുക്കൽ നിയമപ്രകാരം യുവതികൾക്ക് പിതാവിൽ നിന്ന് വിവാഹ സഹായം ലഭിക്കാൻ അർഹതയുണ്ട്. 2011 മറ്റൊരു കേസിൽ, ഏത് മതവിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടികൾക്കും തങ്ങളുടെ വിവാഹത്തിന് പിതാവിൽ നിന്നും സഹായം ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഇത് കൂടി പരിഗണിച്ചാണ് ഹർജ്ജിക്കാരായ യുവതികൾക്ക് വിവാഹധനസഹായം നൽകാൻ പിതാവിനോട് കോടതി നിർദേശിച്ചത്. 15ലക്ഷം രൂപ നൽകാനാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.