ഇന്‍ഡൊനീഷ്യയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 129 പേര് കൊല്ലപ്പെട്ടു.ഫുട്ബോള്‍ മാച്ചിനിടെ ഇരുടീമുകളുടേയും ആരാധകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിലും തിക്കിലും തിരക്കിലുംപെട്ട് 180 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കിഴക്കന്‍ ജാവ പ്രവിശ്യയിലെ മലാങ് കഞ്ചുരുഹാന്‍ സ്റ്റേഡിയത്തിലാണ് ലോകത്തെ ഞെട്ടിച്ച വന്‍ദുരന്തമുണ്ടായത്.അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരം അവസാനിച്ചതിന് പിന്നാലെയാണ് സ്റ്റേഡിയം യുദ്ധക്കളമാക്കി ആരാധകരുടെ ഏറ്റുമുട്ടല്‍.
മത്സരത്തില്‍ അരേമ എഫ്.സി 3-2 ന് വിജയം നേടി. പിന്നാലെ തോല്‍വി വഴങ്ങിയ പര്‍സേബായ സുരാബായ ടീമിന്റെ ആരാധകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഇന്‍ഡൊനീഷ്യന്‍ പോലീസ് അറിയിച്ചു. ആരാധകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചതോടെ തിക്കിലും തിരക്കിലുംപെട്ട് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചതെന്ന് ഈസ്റ്റ് ജാവ പൊലീസ് മേധാവി നിക്കോ അഫിന്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരക്കില്‍ പെട്ട് 34ഓളം പേര് സംഭവസ്ഥലത്തു തന്നെ മരിച്ചു.
അരേമ എഫ്സി ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണ് കഞ്ചുരുഹാന്‍. രണ്ട് പതിറ്റാണ്ടിലേറെയായി അരേമയും പെര്‍സബയും ബദ്ധ വൈരികളാണ്.