മൂന്നാര്‍: ജുവലറിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ വീട്ടമ്മയെ ചെന്നൈയിലെ ഫ്‌ളാറ്റില്‍ നിന്നും പൊലീസ് അറസ്റ്റു ചെയ്തു.ചെന്നൈ റോയ പുരം സ്വദേശിനി രഹാന ഹുസൈന്‍ ഫറൂക്ക് (47) ആണ് അറസ്റ്റിലായത്.ഇവരില്‍ നിന്നും മോഷണമുതലായ 38 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകളും കണ്ടെടുത്തു.കഴിഞ്ഞ 16നാണ് ജി.എച്ച്.റോഡിലെ ഐഡിയല്‍ ജുവലറിയില്‍നിന്നും ഇവര്‍ സ്വര്‍ണം തട്ടിയെടുത്ത് കടന്നത്.
കോയമ്പത്തൂർ സ്വദേശിയാണെന്നും മലേഷ്യയില്‍ സ്ഥിര താമസമാണെന്നും കടയിലുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.രാവിലെ കടയിലെത്തിയ ഇവര്‍ മൂന്ന് ജോഡി കമ്മലും ഒരു കൈ ചെയിനും വാങ്ങിയ ശേഷം ബില്‍ തുകയായ 78000 രൂപാ ന ല്‍കി. ഇതിനു ശേഷം അഞ്ച് പവന്‍ തൂക്കം വരുന്ന മറ്റൊരു മാല, വൈകിട്ട് ഭര്‍ത്താവുമൊത്ത് വന്ന് വാങ്ങാമെന്ന് പറഞ്ഞ് അഡ്വാന്‍സും നല്‍കിയ ശേഷം പോയി. രാത്രിയില്‍ കടയിലെ സ്‌റ്റോക്ക് പരിശോധിച്ചപ്പോഴാണ് രണ്ട് മാലകള്‍ കുറവുള്ളതായി കണ്ടെത്തിയത്.തുടര്‍ന്ന് കടയിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കടയിലെ ജീവനക്കാരുടെ ശ്രദ്ധ മാറുന്ന സമയത്ത് മാലകള്‍ അതിവിദഗ്ധമായി കൈക്കലാക്കി കൈയിലിരുന്ന ബാഗില്‍ ഇടുന്നത് കണ്ടെത്തിയത്.
തുടര്‍ന്ന് കടയുടമ പൊലിസില്‍ പരാതി നല്‍കി. ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടെമ്ബോ ട്രാവലറില്‍ കയറി പോകുന്നത് കണ്ടത്.തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച രാത്രി ചെന്നൈയ്ക്കു സമീപമുള്ള ഫ്‌ളാറ്റില്‍ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. മൂന്നാര്‍ ഡിവൈ.എസ്.പി.കെ.ആര്‍.മനോജിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഓ.
മനേഷ്.കെ.പൗലോസ്, എസ്.ഐമാരായ ഷാഹുല്‍ ഹമീദ്,.കെ. ഡി. മണിയന്‍, എസ്.സി.പി.ഒമാരായ വേണുഗോപാല്‍ പ്രഭു, ടോണി ചാക്കോ, രജ്ഞിനി.വി.ആര്‍. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചെന്നൈയിലെത്തി ഇവരെ അറസ്റ്റു ചെയ്തത്.കഴിഞ്ഞ 14 നാണ് പ്രതി രഹാ നയും മകനും ബന്ധുക്കളുമടങ്ങുന്ന പത്തംഗ സംഘം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയത്. സന്ദര്‍ശന ശേഷം മടങ്ങിയ ശനിയാഴ്ചയാണ് ഇവര്‍ തനിച്ച് ജൂവലറിയിലെത്തി മോഷണം നടത്തിയത്.