കോട്ടയം :ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ച ഭരണങ്ങാനം സ്വദേശിനിയായ വിദ്യാര്‍ത്ഥി ഹെലന്‍ അലക്‌സിന്റെ സംസ്‌കാരം നാളെ നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം ഇന്ന് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്കും. മന്ത്രിയുടെ ഇടപെടലില്‍ ജില്ലാകളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പോസ്റ്റുമോര്‍ട്ടം നടത്തുക.
ഭൗതികശരീരം ഇന്ന് പാലായിലെ മരിയൻ മെഡിക്കൽ സെന്റർ ആശുപത്രിയില്‍ സൂക്ഷിച്ചശേഷം നാളെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് സംസ്‌കാരം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 9 ന് സ്‌കൂളില്‍ പൊതുദര്‍ശനവും തീരുമാനിച്ചിട്ടുണ്ട്.
തഹസില്‍ ദാര്‍ ജോസുകുട്ടി കെഎം, പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, പഞ്ചായത്ത് അംഗങ്ങളായ ജോസുകുട്ടി അമ്പലമറ്റം, റജി മാത്യു , രാഹുല്‍ജി കൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ്ജ് എന്നിവരും സ്‌കൂള്‍ അധികൃതരും ഇപ്പോള്‍ മെഡിക്കല്‍ കോളേജിലുണ്ട്.പോസ്റ്റ് മോർട്ട നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.(7.55 pm ).
ഇന്നലെ വൈകുന്നേരം 4.45 ഓടുകൂടി സ്‌കൂൾ വിട്ടുവന്ന വിദ്യാർത്ഥിനി തോട് കവിഞ്ഞൊഴുകി റോഡിൽ കയറിയ വെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു.ഇന്നലെ രാത്രി വളരെ വൈകിയും സന്നദ്ധ പ്രവർത്തകരും ;ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.രാവിലെയും തിരച്ചിൽ തുടരുന്നതിനിടയിലാണ് ഏറ്റുമാനൂർ പേരൂർ ഭാഗത്ത് മൃതദേഹം പൊങ്ങിയ നിലയിൽ കാണപ്പെട്ടത്.
ചിത്രം :കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്ക് സമീപം പൊതുപ്രവർത്തകരും .പോലീസും