പാലാ:ഭരണങ്ങാനത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിക്കായുള്ള തെരെച്ചിൽ വെളിച്ചക്കുറവ് മൂലം നിർത്തിവച്ചു. വിവരമറിഞ്ഞ ഉടൻ ഫയർഫോഴ്സും ,പോലീസും ,ഈരാറ്റുപേട്ടയിൽ നിന്ന് നൻമകൂട്ടം, ടീം എമർജൻസി പ്രവർത്തകരും എത്തിച്ചേർന്ന് തെരെച്ചിൽ ആരംഭിച്ചിരുന്നു.എന്നാൽ കനത്ത മഴയും വെളിച്ച കുറവും മൂലം തിരച്ചിൽ നിർത്തുകയായിരുന്നു. ടോർച്ചിൻ്റെ വെളിച്ചത്തിലും സന്നദ്ധ പ്രവർത്തകർ തെരച്ചിൽ തുടർന്നിരുന്നു. തോട്ടിലൂടെ തിരഞ്ഞ് ആറ്റിൽ വരെ തെരെച്ചിൽ നടത്തിയതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു .
ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് സിബിച്ചൻ്റെ മകൾ ഹെലൻ അലക്സിനെയാണ് കാണാതായത്.സ്കൂൾ വിട്ട് വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ രണ്ടു വിദ്യാർത്ഥിനികൾ;അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു.ഇരുവരും ശക്തമായ ഒഴുക്കിൽപ്പെട്ട് റോഡിൽ വീഴുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ആ സമയം ഇതുവഴി കടന്നു പോയ സ്കൂൾ ബസിലെ ഡ്രൈവർ അപകടം കാണുകയും കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഒരാൾ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു.