Kerala

‘നെല്ല്’ എന്ന നോവലിലൂടെ മലയാളസാഹിത്യത്തിൽ ഇടം നേടിയ പ്രിയകഥാകാരി പി.വൽസല (84) അന്തരിച്ചു

വയനാട്ടിലെ ആദിവാസികളുടെ ജീവിതസ്പന്ദനങ്ങൾ ഒപ്പിയെടുത്ത ‘നെല്ല്’ എന്ന നോവലിലൂടെ മലയാളസാഹിത്യത്തിൽ ഇടം നേടിയ പ്രിയകഥാകാരി പി.വൽസല (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിൽ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, മുട്ടത്തു വർക്കി അവാർഡ്, സി.വി. കുഞ്ഞിരാമൻ സ്മാരക സാഹിത്യ അവാർഡ്, തപസ്യ കലാസാഹിത്യവേദി സഞ്ജയൻ പുരസ്കാരം, കുങ്കുമം അവാർ‍ഡ്, സിഎച്ച് മുഹമ്മദ് കോയ അവാർഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, ലളിതാംബികാ അന്തർജനം അവാർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ അക്ഷരം അവാർഡ്, മയിൽപീലി അവാർഡ് തുടങ്ങി എണ്ണമറ്റ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയായിരുന്നു.

കാനങ്ങോട്ട് ചന്തുവിന്റെയും പത്മാവതിയുടെയും മകളായി 1939 ഓഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുന്നിൽ ജനിച്ചു. ഹൈസ്കൂൾ പഠനകാലത്ത് വാരികകളിൽ കഥയും കവിതയും എഴുതിത്തുടങ്ങി. അധ്യാപികയായി ജോലിയിൽ പ്രവേശിച്ച പി.വൽസല 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.

കുങ്കുമം അവാർഡ് ഉൾപ്പടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയ ‘നെല്ലി’ലൂടെലൂടെയാണു ശ്രദ്ധേയയായത്. ‘തകർച്ച’ ആണ് ആദ്യ നോവൽ. ആഗ്നേയം, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കൂമൻകൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമൻ, ചാവേർ, റോസ്മേരിയുടെ ആകാശങ്ങൾ, വിലാപം, ആദിജലം, മേൽപ്പാലം, ഗായത്രി എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്നേയം ഇംഗ്ലിഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി. തിരക്കിൽ അൽപം സ്‌ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരൻ, അന്നാമേരിയെ നേരിടാൻ, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരൻ ചതോപാധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങൾ. വേറിട്ടൊരു അമേരിക്ക, ഗാലറി ഇവ യാത്രാവിവരണങ്ങൾ. മരച്ചുവട്ടിലെ വെയിൽച്ചീളുകൾ (അനുഭവങ്ങൾ), പുലിക്കുട്ടൻ, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു രചനകൾ.

‘നിഴലുറങ്ങുന്ന വഴികൾ’ എന്ന നോവലിന് 1975ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 2007ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡും 2019ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു.

സംസ്കാരം പിന്നീട്. അധ്യാപകനായിരുന്ന എം.അപ്പുക്കുട്ടിയാണു ഭർത്താവ്. : അമേരിക്കയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുന്ന അരുൺ, ഡോ.എം.എ മിനി എന്നിവരാണ് മക്കൾ. മരുമക്കൾ: കസ്തൂരി നമ്പ്യാർ, ഡോ.നിനാകുമാർ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top