കൊളംബോ ∙ സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമായതോടെ ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ വീണ്ടും അടിയന്തരാവസ്ഥ ഏർപ്പെടുത്തി. ഇന്നലെ അർധരാത്രി പ്രാബല്യത്തിൽ വന്നു. പാർലമെന്റ് ചേർന്നതിനു പിന്നാലെ സമരം കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചിരുന്നു. സർക്കാർ–സ്വകാര്യ മേഖലകളിലെ തൊഴിലാളി സംഘടനകളെല്ലാം ഒന്നിച്ചു പണിമുടക്കിയതോടെ ഇന്നലെ രാജ്യമാകെ സ്തംഭിച്ചു. സ്കൂളുകളും കടകളുമെല്ലാം അടഞ്ഞുകിടന്നു.
പാർലമെന്റ് മന്ദിരത്തിലേക്കുള്ള പ്രധാന റോഡ് തടസ്സപ്പെടുത്തിയ പതിനായിരക്കണക്കിനു വിദ്യാർഥികൾ പൊലീസുമായി ഏറ്റുമുട്ടി. വീണ്ടും സമ്മേളിക്കുന്ന 17ന് പാർലമെന്റ് വളയുമെന്നു വിദ്യാർഥികൾ മുന്നറിയിപ്പു നൽകി. നേരത്തേ ഏപ്രിൽ ഒന്നിനും ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും 5ന് പിൻവലിച്ചു.