പാലക്കാട്:കൊലയാളി സംഘം സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് ഈ കാർ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത് ഈ കാറിലാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. കെ.എൽ 9 എ.ക്യു 7901 എന്ന നമ്പറിലുള്ള ഗ്രെ കളർ ആൾട്ടോ കാറാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ തന്നെ ഈ കാർ സംബന്ധിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് വളരെ അടുത്താണ് കാർ ഉപേക്ഷിച്ചിരിക്കുന്നത്. ഉച്ചയോടെയാണ് കാർ ഇവിടെ കണ്ടതെന്നാണ് പ്രദേശത്തെ കടക്കാർ പറയുന്നത്.
കാർ ആരാണ് കൊണ്ടിട്ടത് എന്ന് അറിയില്ലെന്നും ആണ് ഇവർ പറഞ്ഞത്. രാത്രിയായിട്ടും കാർ ആരും എടുക്കാതിരുന്നപ്പോൾ പൊലീസിൽ വിവരമറിയിച്ചു എന്നാണ് സമീപത്തെ കടയുടമ പറയുന്നത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുബൈർ കൊല്ലപ്പെടുന്നത്. കാർ ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് അര കിലോമീറ്റർ കഴിഞ്ഞാൽ ഹൈവേയിലെത്താം. അതേസമയം സുബൈർ വധത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയതിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്നു എന്നാണ് സൂചന. വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സുബൈറിനെ കൊലപ്പെടുത്തിയത്. സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ്.ഐ.ആറിൽ ഉള്ളത്. രാഷ്ട്രീയ വിരോധം വെച്ച് വെട്ടി കൊലപ്പെടുത്തി എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.