കോഴിക്കോട് ∙ കോവിഡ് മൂർധന്യത്തിൽ എത്തിയ ഘട്ടത്തിൽ തലസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലേക്ക് അര കോടിയിലേറെ രൂപ മുടക്കി വാങ്ങിയതിൽ 144 കംപ്യൂട്ടറുകൾ സ്റ്റോക്കിൽ ഇല്ല. 2020 ഒക്ടോബർ മുതൽ 21 ജനുവരി വരെയുള്ള മാസങ്ങളിൽ വാങ്ങിയ കംപ്യൂട്ടറുകളുടെ വിവരങ്ങൾ ഡയറക്ടറേറ്റിലെ ആസ്തി റജിസ്റ്ററിൽ ഇല്ലെന്ന് വിവരാവകാശ പ്രവർത്തകൻ എം.ജെ.ബോസ് ചന്ദ്രനാണ് ആരോഗ്യ വകുപ്പ് മറുപടി നൽകിയത്. വിജിലൻസ് കേസുകളുമായി ബന്ധപ്പെട്ട അഞ്ഞൂറോളം ഫയലുകൾ ആസ്ഥാനത്ത് നിന്ന് നഷ്ടപ്പെട്ടതായി ഡയറക്ടർ തന്നെ പരാതി നൽകിയതിനു പിന്നാലെയാണ് ഈ കാണാതാകലും.
2020 ഒക്ടോബർ 31ന് വാങ്ങിയ 124 കംപ്യൂട്ടറുകളുടെയും 21 ജനുവരി 20ന് വാങ്ങിയ 20 കംപ്യൂട്ടറുകളുടെയും വിവരങ്ങളാണ് രേഖപ്പെടുത്താതെ പോയത്. സർക്കാർ ഓഫിസുകളിൽ പുതുതായി വാങ്ങുന്ന ഓഫിസ് ഉപകരണങ്ങളും കംപ്യൂട്ടറുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളും പ്രത്യേകം സ്റ്റോക്ക് റജിസ്റ്ററിൽ അതത് സമയത്ത് രേഖപ്പെടുത്തണമെന്നാണ് സ്റ്റോർ പർച്ചേസ് ചട്ടം.
നിലവാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നു വാങ്ങുന്ന കംപ്യൂട്ടറുകൾ പരിശോധന പോലും ഇല്ലാതെ ഉപേക്ഷിക്കുകയും പുതിയത് വാങ്ങുകയുമാണെന്ന് ആരോപണമുണ്ട്. ഇങ്ങനെ വാങ്ങുന്നവ പലതും ഓഫിസിൽ എത്തുന്നില്ലെന്നാണ് ആക്ഷേപം.