മാധ്യമപ്രവർത്തകരെ അവഹേളിച്ച സെക്രട്ടറി പാലാ നഗരസഭയിലെ യഥാർത്ഥ മാലിന്യം; മൂന്നാനിയിലെ ജലസ്രോതസ്സുകൾ മലിനപ്പെടുത്തുവാൻ സെക്രട്ടറി കൂട്ടുനിൽക്കുന്നു: കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസ്.
നഗരസഭാ കൗൺസിലിൽ കൈകൊണ്ട തീരുമാനത്തിന് വിരുദ്ധമായി മൂന്നാനിയിലെ സർവീസ് സ്റ്റേഷന് ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് നൽകിയ നഗരസഭയുടെ തീരുമാനം ദുരൂഹമാണെന്നും, പിന്നിൽ വലിയ അഴിമതിയുണ്ട് എന്നും കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ആരോപിച്ചു. നഗരസഭയിലെ കൊള്ളരുതായ്മകൾ റിപ്പോർട്ട് ചെയ്യാൻ എത്തുന്ന മാധ്യമപ്രവർത്തകരോട് സെക്രട്ടറിക്കുള്ള അസഹിഷ്ണുത പോലും ഇതാണ് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ കടക്ക് പുറത്ത് സമീപനം പല നഗരസഭയിൽ മാധ്യമങ്ങളോട് സ്വീകരിക്കാമെന്ന സെക്രട്ടറിയുടെത് വ്യാമോഹം നടപ്പിലാക്കില്ലെന്നും കോൺഗ്രസ് വിഷയത്തിൽ മാധ്യമപ്രവർത്തകർക്കൊപ്പം ആണെന്നും തോമസ് ആർ വി വ്യക്തമാക്കി. നഗരസഭയിലെ ഏറ്റവും വലിയ മാലിന്യമായി സെക്രട്ടറി മാറുകയാണ്.
ഈ വിഷയത്തിൽ പാർട്ടിയുടെ അഭിപ്രായം തന്നെയാണ് നഗരസഭ കൗൺസിലിലെ കോൺഗ്രസ് അംഗങ്ങളുടെയും. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്നായിലെ സർവീസ് സ്റ്റേഷൻ ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. ജനങ്ങൾക്കൊപ്പം നിന്ന് കോൺഗ്രസും യുഡിഎഫും വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരമായി കൗൺസിൽ വിളിച്ചുചേർത്ത് കൊടുത്ത ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാനുള്ള ആർജ്ജവം ഭരണപക്ഷം കാണിക്കണം. പ്രശ്ന ബാധിതരായ വ്യക്തികളെ ഉൾപ്പെടെ കൗൺസിൽ യോഗത്തിൽ വിളിച്ചു വരുത്തി നൽകിയ ഉറപ്പ് പാലിക്കാൻ ഉള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്ക് ഉണ്ട്. അത് മാന്യമായി നിർവഹിക്കണം എന്നും ഇല്ലാത്തപക്ഷം സമരം ശക്തിപ്പെടുത്തുമെന്നും തോമസ് ആർ വി പറഞ്ഞു.