മാധവേട്ടനെന്നും മൂക്കിൻ തുമ്പത്താണ് കോപം
ചുമ്മാ കൂടെ നിന്ന് തന്നാൽ ഞങ്ങൾ പൊന്നു കൊണ്ട് മൂടും
ഒരു മരുഭൂമി കഥ എന്ന മോഹൻലാൽ ചിത്രത്തിൽ ഭാവന എന്ന നടി പാടി അഭിനയിക്കുന്ന ഒരു ഗാനമാണിത്.പാട്ടിലെ മാധവേട്ടന് മൂക്കിന്റെ തുമ്പത്താണ് കോപം എങ്കിലും പാലാ നഗരസഭയിലും ഒരു മാധവേട്ടൻ വന്നണഞ്ഞോ എന്ന് കോട്ടയം മീഡിയയായ്ക്കൊരു സംശയം.സംശയം എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര സംശയം .പാലാ മുൻസിപ്പൽ സെക്രട്ടറിക്കു പുതിയൊരു സൂക്കേട് തുടങ്ങിയിരിക്കുന്നു “പത്രക്കാരോമാനിയാ” എന്നൊരു രോഗമാണിതെന്ന് ആധുനിക വൈദ്യ ശാസ്ത്രം പറയുന്നുണ്ടെങ്കിലും രോഗത്തിന് ഇതുവരെ ചികിത്സ ആരംഭിച്ചിട്ടില്ല എന്നാണറിവ്.
ഏകദേശം ഒരു മാസം മുൻപാണ് പാലാ നഗരസഭാ സെക്രട്ടറി ജൂഹി ചൗളയ്ക്ക് ഇങ്ങനെയൊരു അസ്‌കിത തുടങ്ങിയത്.പത്രക്കാരെ കാണുമ്പോൾ മുഖം കൊട്ടി വലിക്കുക.തെരു തെരെ കണ്ണടയ്ക്കുക,കാൽ പത്തി നിലത്തിനിട്ട് ചവുട്ടുക എന്നതൊക്കെയായരുന്നു സൂക്കേടിന്റെ ലക്ഷണം.ആദ്യം അതൊന്നും ആരും ഗൗനിച്ചില്ല.
പിന്നീട് അത് പുതിയൊരു വേർഷനിലാണ് ജൂഹി ചൗള അവതരിപ്പിച്ചത് .നിങ്ങളോടല്ലേ എന്റെ ഫോട്ടോ എടുക്കരുതെന്ന് പറഞ്ഞത് എന്നൊരു കല്ലേൽ പിളർക്കുന്ന ചോദ്യമായിരുന്നു.ഞാനാ പറഞ്ഞത് എന്റെ ഫോട്ടോ എടുക്കരുതെന്ന് അതൊരു അലറിച്ച ആയിരുന്നു.ഞാനാ പറഞ്ഞതെന്ന് പറയുമ്പോൾ ഇദ്ദേഹം ഒരു സെക്രട്ടറി മാത്രമല്ലെ ഉള്ളൂ.അതോ ഇനി ഇന്ത്യൻ പ്രസിഡണ്ട് ദ്രൗപതി മർമു മാഡം മാസത്തിൽ ഒരാഴ്ച ആ പദവി ജൂഹി ചൗളയെ ഏൽപ്പിച്ചിട്ടുണ്ടോ ആവോ.കുന്തം പോയാൽ കുടത്തിൽ തപ്പണമെന്നാണല്ലോ പ്രമാണം .അങ്ങനെയൊന്നും ഇല്ലെന്നാണറിവ്.ഞാനാ പറഞ്ഞത് എന്ന് പറയുമ്പോൾ ഇദ്ദേഹം ഇസെഡ് കാറ്റഗറിയിലുള്ള വി വി ഐ പി വല്ലതും ആണോയെന്നൊന്നും ആർക്കും അറിയില്ല.
ഇന്നും സെക്രട്ടറിയുടെ തുള്ളൽ നേർച്ച തകൃതിയായി നടന്നു.മൂന്ന് ഘട്ടമായാണ് നടന്നതെന്ന് മാത്രം ജവഹർലാൽ നെഹ്രുവിന്റെ പഞ്ചവൽത്സര പദ്ധതി പോലെയാണ് ഘട്ടം ഘട്ടമായി സെക്രട്ടറി തുള്ളി വിറച്ചു കൊണ്ടിരുന്നു.പ്രതിപക്ഷ മെമ്പർമാർ പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് പ്രൊഫസർ സതീഷ് ചൊള്ളാനി യുടെ നേതൃത്വത്തിൽ സെക്രട്ടറിയുടെ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തിയപ്പോൾ ആഫീസ് തുറക്കാൻ വന്നപ്പോൾ പത്രക്കാരെ കണ്ടതും.നിങ്ങൾ എല്ലാം എടുക്കുവാ അല്ലെ എന്നും തുള്ളി വിറച്ച് ചോദിച്ചു ചെയർപേഴ്‌സന്റെ ആഫീസ് ഉള്ള മുകൾ ഭാഗത്തേക്ക് പോയി .
തുടർന്ന് ഇറങ്ങി വന്ന സെക്രട്ടറി സ്റ്റെപ്പ് ഇറങ്ങി വരുന്നത് ചിത്രീകരിച്ചപ്പോൾ പിന്നേം എടുക്കുവാ അല്ലെ എന്ന് വിറച്ചു കൊണ്ട് ചോദിച്ചു വീണ്ടും ആഫീസ് തുറക്കുന്നതിന് അവധി കൊടുത്തു മുകളിലേക്ക് പോയി.പിന്നെ രണ്ടും കൽപ്പിച്ചൊരു വരവായിരുന്നു,പടയപ്പ വരും പോലൊരു വരവ്.എന്നിട്ട് നേരെചെന്നു ആഫീസ് തുറന്നു.ഉടനെ സതീഷ് ചൊള്ളാനിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ മെമ്പർമാരും അകത്ത് കയറി പരാതി കൊടുത്തു.ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ശരീരവും ചുവന്ന കണ്ണുകളുമായി സെക്രട്ടറി ദേഷ്യം മുഴുവൻ മുഖം വക്രിപ്പിച്ചു തീർത്തു കൊണ്ടിരുന്നു.കൗൺസിൽ കൂടുമ്പോൾ പല കൗൺസിലർമാരും പഴം പൊരി കിട്ടുമ്പോൾ അതിനെ ചവച്ചരച്ചും;കടിച്ചു പറിച്ചും ദേഷ്യം തീർക്കുന്ന പോലെ എല്ലാരും പോയി കഴിഞ്ഞു അങ്ങനെ ചെയ്‌തെന്നാണ് അറിയാൻ കഴിഞ്ഞത്.
ജനാധിപത്യ പ്രക്രിയയിൽ മാധ്യമങ്ങളെ മാറ്റി നിർത്താൻ പാടില്ലാത്തതാണെന്ന് സെക്രട്ടറിക്ക് ഇന്ന് വരെ ആരും പറഞ്ഞു കൊടുത്തിട്ടില്ല .അത് കൊണ്ടാണ് ഇങ്ങനെയുള്ള സ്വയം വിഡ്ഢിവേഷം കെട്ടുന്ന പ്രക്രിയ അദ്ദേഹം തുടർച്ചയായി ചെയ്യൂന്നത്.പ്രതിപക്ഷത്തെ ഓരോ മെമ്പർക്കും അവരുടെ മുമ്പിൽ നടന്ന ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതികരിക്കാമായിരുന്നു പക്ഷെ അവരതു ചെയ്തില്ല .ഇനിയും സമയം അതിക്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങളെ ഓർമിപ്പിക്കുന്നു,പ്രതിപക്ഷം ഭരണ പക്ഷത്തിനെതിരെ ഓരോ കാരണം പറഞ്ഞു കൗൺസിലിൽ ഉറഞ്ഞു തുള്ളുന്നത് ജനസമക്ഷം എത്തിക്കുന്നത് ദൃശ്യ മാധ്യമങ്ങളും ;അതിലുപരി ഓൺലൈനുകളുമാണെന്ന് പല പ്രതിപക്ഷ മെമ്പർമാരും മറന്നത് പോലെയായി ഇന്നത്തെ പ്രതിപക്ഷ പ്രവർത്തനം .