ബെംഗളൂരു∙ കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ സർക്കാർ തീരുമാനം. തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഉണ്ടാകില്ല. ബെംഗളൂരുവിൽ സ്കൂളുകളും കോളജുകളും തുറന്നു പ്രവർത്തിക്കാനും തീരുമാനമായി. രോഗം ഭേദമാകുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം 2 ശതമാനമായി ചുരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും സ്കൂളുകളുടെ പ്രവർത്തനമെന്ന് കർണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് കോവിഡ് അവലോകന യോഗത്തിനു ശേഷം പ്രതികരിച്ചു. 50 ശതമാനം ജീവനക്കാരുടെ പ്രാതിനിധ്യത്തിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫിസുകൾ പൂർണതോതിൽ പ്രവർത്തിക്കും. തിയറ്റുകൾ, ഓഡിറ്റേറിയം, ജിംനേഷ്യങ്ങൾ, മൾട്ടിപ്ലക്സ്, നീന്തൽക്കുളങ്ങൾ തുടങ്ങിയവ 50 ശേഷിയിൽ തുറക്കാനാണ് അനുമതി.
മെട്രോ റെയിൽ,മറ്റു പൊതുഗതാഗത സംവിധാനങ്ങൾ സിറ്റിങ് കപ്പാസിറ്റിയിൽ പ്രവർത്തിപ്പിക്കാം. വിവാഹ ചടങ്ങുകൾക്ക് ഇൻഡോർ പരിപാടികൾക്ക് 200 പേർക്കും തുറസ്സായ സ്ഥലങ്ങളിലാണെങ്കിൽ പരമാവധി 300 പേർക്കും പങ്കെടുക്കാം. മതചടങ്ങുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം. സാമൂഹിക, മത, രാഷ്ട്രീയ റാലികള്‍, ധര്‍ണകള്‍, യോഗങ്ങള്‍, പ്രതിഷേധം തുടങ്ങിയവ അനുവദിക്കില്ല.