കോഴിക്കോട് നന്മണ്ടയിൽ കുടുംബത്തിന് നേരെ ഗുണ്ടാ സംഘത്തിന്റെ വെടിവെപ്പ്. സാമ്പത്തീക ഇടപാടുമായി ബന്ധപ്പെട്ട് വീട് ഒഴിപ്പിക്കാനെത്തിയ ക്വട്ടേഷൻ സംഘം, ഗൃഹനാഥനും നാട്ടുകാർക്കും നേരെ വെടിവെയ്‌ക്കുകയായിരുന്നു. നന്മണ്ട ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന മഠത്തിൽ വിൽസന്റിന്റെ വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഭയപ്പെടുത്തുന്ന സംഭവങ്ങൾ.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുക്കം ചെറിവാടി സ്വദേശി മുനീർ (35), ഓമശേരി സ്വദേശി ഷാഫി (32) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ പിടികൂടി നാട്ടുകാർ ബാലുശേരി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമി സംഘത്തിലെ ഒരാൾ ഓടി രക്ഷപെട്ടു. പനായി സ്വദേശി സത്യൻ എന്നയാൾ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘമാണിതെന്ന് സംശയമുണ്ട്.
സത്യനുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലി വിൽസന്റിനെതിരെ ഹൈക്കോടതിയിൽ കേസ് ഉണ്ടായിരുന്നു. വിൽസന്റിന്റെ വീട് സത്യന് എഴുതി നൽകിയെങ്കിലും ഒഴിഞ്ഞുകൊടുത്തിരുന്നില്ല. തുടർന്ന് സത്യൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി. ശനിയാഴ്ച ഉച്ചയോടെ പോലീസും ഉദ്യോഗസ്ഥരുമെത്തി കോടതി ഉത്തരവു പ്രകാരം വീട് ഒഴിപ്പിച്ചു.
പോകാൻ ഇടമില്ലാത്തതിനാൽ വിൽസന്റും ഭാര്യയും രണ്ട് മക്കളും സാധനങ്ങളുമായി വീട്ടുമുറ്റത്തുതന്നെ ഇരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാട്ടുകാരും അയൽവാസികളും വീട്ടിൽ എത്തി. അതിനിടെയാണ് രാത്രി മൂന്നംഗസംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറി വെടിയുതിർത്തത്. ആറ് റൗണ്ട് വെടിവച്ചെങ്കിലും ആർക്കും പരിക്കില്ല. ബാലുശേരി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.