കോട്ടയം :പാലാ :45 ലക്ഷം മുടക്കിയ തടയണ,മഴക്കാലത്ത് നിറയെ വെള്ളം ,വേനലിൽ ഒരു തുള്ളി പോലുമില്ല,ജനങ്ങളുടെ നികുതി പണം ധൂർത്ത് അടിക്കുന്നത് കാണണമെങ്കിൽ കരൂർ പഞ്ചായത്തിലെ പേണ്ടാനം വയലിലേക്ക് പോരെ കൺ കുളിർക്കെ കാണാം.ഫോട്ടോയിൽ കാണുന്നതാണ് ഇപ്പോഴത്തെ പേണ്ടാനം വയൽ തടയണ.മഴക്കാലത്ത് നിറയെ വെള്ളമുണ്ട്.എന്നാൽ വേനൽ കാലത്ത് ഒരു തുള്ളി പോലും വെള്ളമില്ല.പിന്നെന്തിനീ തടയണ എന്ന് ചോദിച്ചേയ്ക്കാം ഇങ്ങനെയുള്ള വികസനങ്ങൾ ഉണ്ടെങ്കിലല്ലേ രാഷ്ട്രീയക്കാർക്ക് കമ്മീഷൻ അടിയ്ക്കാൻ പറ്റുകയുള്ളൂ എന്ന് നാട്ടുകാർക്കും ഇപ്പോൾ ബോധ്യമായി.
നാട്ടിൽ ജലലഭ്യത വർധിപ്പിക്കുക എന്ന ലക്‌ഷ്യം വച്ചാണ് ജില്ലാ പഞ്ചായത്ത് വര്ഷങ്ങള്ക്കു മുൻപ് തടയണ നിർമ്മിച്ചത്.തോടിന്റെ രണ്ടു സൈഡും കരിങ്കല്ല് കെട്ടി ബലപ്പെടുത്തി എങ്കിലും പടക്കം അടുക്കി കെട്ട് മൂലം രണ്ടു തവണ ഇടിഞ്ഞു വീണു.എന്നിട്ടും കോൺട്രാക്റ്റർക്കു ഒരു കൂസലും ഇല്ല.കൊടുക്കേണ്ടവനെല്ലാം ഞാൻ കൊടുത്തിട്ടുണ്ടെന്നാണ് കോൺട്രാക്ടർ പറഞ്ഞത്.
നിർമ്മാണം പൂർത്തീകരിച്ച് ആദ്യ വര്ഷം വേനല്ക്കു വെള്ളം കിട്ടി.അടുത്തുള്ള പറമ്പുകളിൽ കിണറുകളിലും ജല ലഭ്യത വർദ്ധിച്ചു.വെള്ളം കെട്ടി നിൽക്കുന്നതിനാൽ അടുത്തുള്ള പലർക്കും അസഹിഷ്ണുത തുടങ്ങി ഒരു സുപ്രഭാതത്തിൽ തടയണയുടെ പലക കാണാനില്ല.അങ്ങനെ വെള്ളം കെട്ടി നിർത്തിയിരുന്ന പലക ഇല്ലാത്തതിനാൽ വെള്ളമെല്ലാം ഒഴുകി പോയി.വേനൽ കാലത്ത് വെള്ളം കിട്ടാത്ത അവസ്ഥയിലുമാണ്.നാട്ടുകാർ ജന പ്രതിനിധികളോട് പരാതി പറഞ്ഞപ്പോൾ അവരെല്ലാം ഓരോ തട്ടാമുട്ടി ന്യായങ്ങൾ പറഞ്ഞൊഴിഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി തൊഴിൽ ഉറപ്പുകാരെ കൊണ്ട് തടയണയിലെ മണൽ വാരി തടയണയിൽ തന്നെ നിക്ഷേപിക്കുന്ന ബുദ്ധിശൂന്യമായ നടപടികളും പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്.തടയണയുടെ വെള്ളം തടഞ്ഞു നിർത്തുന്ന പലക ആരാണ് കൊണ്ട് പോയതെന്ന് അന്വേഷിക്കാൻ ഒരു അധികാരിയും തയ്യാറല്ല.പക്ഷെ തടയണയിലെ മണൽ വാരി തടയണയിൽ നിക്ഷേപിക്കുന്ന കലാപരിപാടി ഇപ്പോഴും നിർബാധം തുടരുകയാണ്.അടുത്ത തവണ പലകയ്ക്കു പകരം ഫൈബറിന്റെ പലക സ്ഥാപിക്കുമെന്നാണ് സ്ഥലത്തെ പഞ്ചായത്ത് മെമ്പർ ആനിയമ്മ ജോസ് കോട്ടയം മീഡിയയോട് പറഞ്ഞത്.
ജനങ്ങൾക്ക് യാതൊരു ഉപകാരവുമില്ലാത്ത ഈ തടയണ നിർമ്മിച്ചവരിൽ നിന്നും ഇതിന്റെ നഷ്ടപരിഹാരം ഈടാക്കണമെന്നാണ് പൊതുജനം ഇപ്പോൾ ആവശ്യപ്പെടുന്നത്.45 ലക്ഷം രൂപയും അതിന്റെ പലിശയും അധികാരികളിൽ നിന്നും ഈടാക്കിയാൽ മാത്രമേ ഇതുപോലെയുള്ള ജനങ്ങളുടെ നികുതി പണ മെടുത്തുള്ള നാടകം കളിക്ക് അന്ത്യമാവുകയുള്ളൂവെന്നു നാട്ടുകാരും പറയുന്നു.