മലപ്പുറം: ഇന്റർനെറ്റിൽ നിന്നും കുട്ടികളുടെതടക്കമുള്ള അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയും കാണുകയും ചെയ്തതിന് രണ്ടു പേർ അറസ്റ്റിൽ. പെരുവള്ളൂർ വലക്കണ്ടിയിലെ സ്വകാര്യ കോളജ് വിദ്യാർത്ഥിയായ ഹാജിയാർപള്ളി കൊളമണ്ണ നടുത്തൊടി മണ്ണിൽ മുഹമ്മദ് ഹസീമിനെ (20) യാണ് അശ്ലില വീഡിയോകൾ കണ്ടതിന് അറസ്റ്റ് ചെയ്തത്. സൈബർസെല്ലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടർ വിപിൻ വി പിള്ളയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിദ്യാഭ്യാസ സ്ഥാപനത്തിൽ താമസിച്ചു പഠിക്കുന്ന ഇയാളെ പൊലീസ് കാമ്പസിലെത്തിയാണ് അറസ്റ്റ് ചെയ്തത്.കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്നും സൈബർ വിദഗ്ധന്റെ സഹായത്തോടെ നിരവധി അശ്ലീല ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. വിദ്യാർഥിയെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം വിപിൽദാസ് ജൂൺ മൂന്നുവരെ റിമാന്റ് ചെയ്തു.
വിവിധ ഇന്റർനെറ്റ് സൈറ്റുകളിൽ നിന്നും അശ്ലില ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയും പലർക്കായി അയച്ചു നൽകുകയും ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം പൊലീസ് ഇൻസ്പെക്ടർ കെ ടി ശ്രീനിവാസൻ അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു. എ ആർ നഗർ കുറ്റൂർ നോർത്ത് കാമ്പ്രത്ത് അബ്ദുൽ സലാം (26)നെയാണ് റിമാന്റ് ചെയ്തത്. ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തിയാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെതടക്കം നിരവധി അശ്ലീല വീഡിയോകൾ ഇയാളിൽ നിന്നും പിടികൂടിയ മൊബൈൽ ഫോണിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.