കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഇടതു സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇടതുമുന്നണി യോഗം ചേര്‍ന്ന ശേഷമാകും തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും മന്ത്രി പി.രാജീവും പറഞ്ഞു.
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം കെ.എസ്.അരുണ്‍കുമാര്‍ ആണ് സ്ഥാനാർഥിയെന്നായിരുന്നു നേരത്തെയുള്ള വാർത്തകൾ. പിന്നാലെ, മണ്ഡലത്തിൽ അരുണ്‍കുമാറിനുവേണ്ടി ചുവരെഴുത്തുകളും ആരംഭിച്ചിരുന്നു. എന്നാൽ, സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് നേതാക്കൾ പ്രതികരിച്ചതോടെ ചുവരെഴുത്തുകൾ നിർത്തിവച്ചു. ചിലയിടത്തു മായിക്കുകയും ചെയ്തു.
ഉറപ്പാണ് 100, ഉറപ്പാണ് തൃക്കാക്കര’ എന്ന ഹാഷ്‌ടാഗുമായി പ്രചാരണങ്ങളില്‍ നിറയുന്ന ഇടതുമുന്നണി ഇത്തവണ സീറ്റുപിടിക്കാം എന്ന ഉറച്ച പ്രതീക്ഷയിലാണ്. ഉപതിരഞ്ഞെടുപ്പുകളിലെ മേല്‍ക്കൈ തൃക്കക്കരയിലും ഉറപ്പിക്കാനാണ് ശ്രമം.
യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പ്രചാരണ രംഗത്ത് സജീവമാണ്. പുലർച്ചെ 1 മണിയോടുകൂടി പി ടി തോമസിൻ്റെ ഇടുക്കിയിലെ തറവാട്ടുവീട്ടിലേക്ക് യാത്ര പുറപ്പെട്ടു. രാവിലെ പിടിയെ അടക്കംചെയ്ത ഉപ്പുതോട് സെൻറ് ജോസഫ് ദേവാലയത്തിൽ കുർബാനയില് പങ്കെടുക്കുകയും സെമിത്തേരിയിൽ ഒപ്പീസ് ചൊല്ലി പിടിയുടെ കബറിങ്കൽ പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് ഇടുക്കി ബിഷപ്പിനെ കണ്ട്, അനുഗ്രഹം വാങ്ങി , എറണാകുളം ഡിസിസിയില് യുഡിഎഫ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസാരിച്ചു.
മൂന്ന് മണിയോടുകൂടി എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് കരി യിൽ പിതാവിനെ കാണുകയും അനുഗ്രഹം വാങ്ങുകയും തുടർന്ന് ഇടപ്പള്ളി പള്ളിയിലെ പെരുന്നാളിൽ സംബന്ധിക്കുകയും ചെയ്തു. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർജിയെ സന്ദർശിക്കുകയും ശേഷം യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ സംസാരിച്ചു. അതിനെ തുടർന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. ശേഷം മുസ്ലിം ലീഗ് ജന സെക്രട്ടറി പി എം എ സലാം നെ സന്ദർശിച്ചു. തുടർന്ന് വിവിധ മണ്ഡലങ്ങളിലെ യുഡിഎഫ് യോഗങ്ങളിൽ സംബന്ധിച്ചു.