കോട്ടയം: മകളുടെ മരണത്തിൽ ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഡോ.വന്ദനയുടെ പിതാവ് മോഹൻദാസ്. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വന്ദയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം. ചിലർ പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം അതിവൈകാരികമായാണ് മുൻ ആരോഗ്യമന്ത്രിയോട് പ്രതികരിച്ചത്.
‘പൊലീസുകാരുടെ കൈയില്‍ തോക്കുണ്ടായിരുന്നു. അതുപയോഗിക്കേണ്ട, പ്ലാസ്റ്റിക്ക് കസേരയുണ്ടായിരുന്നില്ലേ. അതെടുത്തൊന്ന് അടിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നില്ലേ? അക്രമിയെ പിടിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ലേ? പിന്നെന്തിനാണ് ഈ പൊലീസിനെയൊക്കെ വെച്ചുകൊണ്ടിരിക്കുന്നത്,’ വന്ദനയുടെ പിതാവ് ചോദിച്ചു.
‘‘എന്റെ മകൾ ഒരു പാവമായിരുന്നു. ഭരിക്കുന്നവരൊക്കെ എന്തിനാണ് ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്. ഏത് പാർട്ടിയായാലും സാധാരണക്കാരായ ഞങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത് എന്തിനാണ്. ഞങ്ങൾക്ക് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം ആർക്കാണ്. സുരക്ഷയില്ലാതെ ഇവിടെ ജീവിക്കാനാകില്ല. ആരോടും പരാതിയില്ല.’’– മോഹൻദാസ് പറഞ്ഞു.