മലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ഫോറൻസിക് വിധഗ്ധരുടെ ഭാഗത്തു നിന്നും നീക്കങ്ങളുണ്ടായെന്ന ആരോപണവുമായി ഫോറൻസിക് സർജൻ ഹിതേഷ് ശങ്കർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പൊലീസ് ഗ്രൂപ്പുകളിൽ തനിക്കെതിരെ സൈബർ ആക്രമണമാണ് നടക്കുന്നത്. റിപ്പോർട്ട് തയ്യാറാക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രതികളുടെ വലുപ്പച്ചെറുപ്പം നോക്കിയല്ലെന്നും സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാതെ ഉത്തരവാദിത്തം നിർവഹിക്കാനായെന്നും ഹിതേഷ് ശങ്കർ അറിയിച്ചു.
ഹിതേഷ് ശങ്കറായിരുന്നു താനൂരിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടം ചെയ്തത്. മരണ കാരണം അടക്കം നിർണ്ണായക വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്ന ആരോപണവുമായി ഹിതേഷ് ശങ്കറിനെതിരെ പൊലീസ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹിതേഷ് ശങ്കർ ഫേസ്ബുക്ക് പോസ്റ്റിലൂടെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.