ന്യൂഡൽഹി: തെരുവ് നായ ആക്രമണം രൂക്ഷമായതോടെ സംസ്ഥാനങ്ങൾക്ക് പുതിയ മൃഗ ജനന നിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ നിർദ്ദേശം. വിജ്ഞാപനം അനുസരിച്ച് ഇനി തദ്ദേശ സ്ഥാപനങ്ങൾ വഴി മൃഗങ്ങളുടെ ജനന നിയന്ത്രണ പരിപാടികൾ, തെരുവ് നായ്ക്കളുടെ വന്ധ്യംകരണം, വാക്സിനേഷൻ മുതലായവ നടത്താം. തുടർച്ചയായുള്ള തെരുവ് നായ ആക്രമണങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് മൃഗ ജനന നിയന്ത്രണ നിയമം കേന്ദ്രം മുന്നോട്ട് വച്ചത്.
2001 ലെ നിയമങ്ങളാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ മൃഗ ജനന നിയന്ത്രണ നിയമങ്ങളിലെ ചട്ടങ്ങളിൽ കഴിഞ്ഞ മാസം കേന്ദ്രം മാറ്റം വരുത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണ് 2023 മാർച്ചിലെ ഈ വിജ്ഞാപനം. ഇത് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന നിർദ്ദേശമാണ് ഇപ്പോൾ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.