പാകിസ്താൻ : ധനക്കമ്മി നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സഹായം സുഗമമായി ലഭിക്കാനും സർക്കാർ ഉദ്യോഗസ്ഥർക്ക് നികുതി വർധിപ്പിക്കുമെന്നും പുതിയ കാറുകൾ വാങ്ങുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ വിലക്കുമെന്നും പാകിസ്താൻ ധനമന്ത്രി മിഫ്താ ഇസ്മായിൽ വ്യക്തമാക്കി. സമ്പന്നർക്ക് നികുതി വർധിപ്പിക്കുമെന്നും കാറുകളുടെ ഇറക്കുമതി നിരോധിക്കുമെന്നും സർക്കാർ ഉദ്യോഗസ്ഥർ പുതിയ വാഹനങ്ങൾ വാങ്ങുന്നത് വിലക്കുമെന്നും ബജറ്റ് പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ച നിരോധനം ഔദ്യോഗിക വാഹനങ്ങളുമായി ബന്ധപ്പെട്ടതാണോ അതോ വ്യക്തിഗത ഉപയോഗത്തിനുള്ളതാണോ എന്ന് വ്യക്തമല്ല.
പാകിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. വിദേശ നാണ്യ കരുതൽ ശേഖരം 10 ബില്യൺ ഡോളറിന് താഴെയാണ്. ഇത് 45 ദിവസത്തെ ഇറക്കുമതിക്ക് പര്യാപ്തമായത് മാത്രമാണ്. ഒപ്പം രാജ്യത്തിന്‍റെ ധനകമ്മിയും കൂടുകയാണ്. ജൂലൈയിൽ ആരംഭിക്കുന്ന 2022/23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പാകിസ്താൻ ധനമന്ത്രി തന്നെയാണ് ഈ കാര്യം അറിയിച്ചത്.
ഐഎംഎഫിന് കീഴിലുള്ള ഏജന്‍സികളുടെ അവസാന അവലോകനത്തിൽ അംഗീകരിച്ച നയങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ അടുത്ത ധന സഹായം ലഭ്യമാക്കുന്നതിന് മുന്‍പ് ധന കമ്മിയടക്കം പരിഹരിക്കാൻ പാകിസ്താനോട് ഐഎംഎഫ് ആവശ്യപ്പെട്ടിരുന്നു. 2022-23 ൽ വരുമാനം 7 ട്രില്യൺ പാകിസ്താൻ രൂപയായി വർധിപ്പിക്കാനും കമ്മി കുറയ്ക്കാനും സഹായിക്കുന്ന നികുതി വെട്ടിപ്പ് സർക്കാർ തടയുമെന്ന് ഇസ്മായിൽ പറഞ്ഞു.