കോട്ടയം :അന്വേഷിക്കുവിൻ കണ്ടെത്തും എന്നാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളത്.അതുപോലെ തന്നെ കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ അന്വേഷിച്ചു ;അദ്ദേഹം കണ്ടെത്തുകയും ചെയ്തു. പക്ഷെ എന്റെ ജീവിതത്തിൽ നഷ്ടങ്ങൾ രണ്ട് ഉണ്ട് എന്ന് പിതാവ് പറഞ്ഞപ്പോൾ സദസ്സും കാത് കൂർപ്പിച്ചു.പാലാ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിൽ പിറന്നവരുടെ കൂട്ടായ്‌മയിലാണ് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് മനസ് തുറന്നത്.
പ്രസംഗത്തിനായി ക്ഷണിക്കാൻ ചെന്നവരോട് പിതാവ് പറഞ്ഞു കാര്യമൊക്കെ ശരിയാ,ഞാൻ മേരിഗിരിയിൽ ജനിച്ചപ്പോൾ എന്നെ ആദ്യം തൊട്ട നേഴ്സ് ആരാണ്,ഡോക്ടർ ആരാണ് അവരെയൊന്നു കാണുവാൻ പറ്റുമോ…?ജനനത്തീയതി വാങ്ങി പോന്ന മേരിഗിരി ആശുപത്രി അധികാരികൾ അന്നത്തെ രേഖകൾ നോക്കി പിതാവിനെ വിളിച്ചറിയിച്ചു.നേഴ്സ് ജൂലിയാന പൂണ്ടിക്കുളം,ഡോക്ടർ മിസ് ഫിലിപ്പ് .അവരെയൊന്നും കാണാൻ പറ്റുമോ ഏന്നായി പിതാവ്,അവർ ഏതാനും വര്ഷം മുൻപ് സ്വർഗത്തിലേക്ക് പോയി എന്നറിഞ്ഞപ്പോൾ ഒരു നഷ്ടബോധം തോന്നി.അതാണ് എന്റെ ഒന്നാമത്തെ നഷ്ട്ടം.രണ്ടാമത്തേത് എന്റെ അമ്മയുടെ ജന്മ ദിനം ആഘോഷിക്കാൻ കഴിയാത്തത് എന്നെ വേദനിപ്പിച്ചിരുന്നു.അന്നൊക്കെ കാരണവന്മാർ എന്നാ ജനിച്ചത് എന്നൊന്നും അവർക്കു അറിയില്ലായിരുന്നു.
പക്ഷെ അത് കണ്ടു പിടിച്ചപ്പോഴേക്കും ‘അമ്മ എന്നെ വിട്ടു പിരിഞ്ഞു പോയിരുന്നു.അമ്മയുടെ ബെർത്ത് ഡേ ആഘോഷിക്കാൻ എനിക്ക് കഴിയാഞ്ഞതാണ് എന്റെ രണ്ടാമത്തെ നഷ്ടമെന്ന് പിതാവ് പറഞ്ഞു തീർന്നപ്പോൾ സദസിനും ആദ്യത്തെ കൗതുകം ദുഖത്തിന് വഴിമാറി.കുഞ്ഞുങ്ങളെ ജനിപ്പിച്ചത് കൊണ്ട് അച്ഛന്റെയും ,അമ്മയുടെയും ഉത്തരവാദിത്വം തീരുന്നില്ല.കുഞ്ഞുങ്ങളെ ഹൃദയത്തിലേക്ക് ചേർത്ത് നിർത്തുമ്പോഴേ,അവരെ നല്ല വഴിയേ നടത്തുമ്പോഴേ ഒരു യഥാർത്ഥ അച്ഛനും ,അമ്മയും ആകുന്നുള്ളൂ എന്നും പിതാവ് കൂട്ടിച്ചേർത്തു.പിതാവിന് സംഘാടകർ നൽകിയ ഉപഹാരവും കൗതുകമുള്ളതായിരുന്നു.ബെർത്ത് സർട്ടിഫിക്കറ്റ് തന്നെയായിരുന്നു ഉപഹാരമായി നൽകിയത്.
76130 പ്രസവങ്ങളിൽ നിന്നായി 80000 കുഞ്ഞുങ്ങളുടെ അമ്മയായ ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലെ ഈ അപൂർവ്വ സംഗമത്തിന് നൂറുകണക്കി മേരിഗിരി ബേബീസ് വന്നെത്തി.മേരി ഗിരിയുടെ സന്തതികളായ മാണി സി കപ്പം എം എൽ എ യും,ജോസ് കെ മാണി എം പിയും തിരക്കുമൂലം ആശംസകൾ അറിയിച്ച കാര്യം സംഘാടകർ വെളിപ്പെടുത്തി.മറ്റൊരു മേരിഗിരി ബേബി ആയ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലും ചടങ്ങിൽ സംബന്ധിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ