കൊളത്തൂർ : അന്തർ സംസ്ഥാന കവർച്ചസംഘത്തിലെ 3 പേർ കൊളത്തൂർ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി പഴയവിളാത്തിൽ രാജേഷ് എന്ന കൊപ്ര ബിജു (41), കൊല്ലം കടക്കൽ സ്വദേശി പ്രവീൺ (40), ആലുവ സ്വദേശി നൊച്ചിയ കുറ്റിനാംകുടി സലീം (44) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 4 ന് പുലർച്ചെ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്തുള്ള വീട്ടിൽ മോഷണം നടത്തിയത് ഈ സംഘമാണെന്ന് പൊലീസ് പറഞ്ഞു. ഇവിടെ നിന്ന് 45 പവന്റെ സ്വർണാഭരണങ്ങളും പണവും 3 വില കൂടിയ വാച്ചുകളും മോഷണം പോയിരുന്നു.
സലീമിനെ ആലുവ ടൗണിൽ നിന്നും കൊപ്ര ബിജുവിനെ പെരിങ്ങാലയിലെ വാടക ഫ്ലാറ്റിൽ നിന്നും പ്രവീണിനെ ഷൊർണൂരിൽ ഒളിച്ചു താമസിക്കുന്ന വാടക വീട്ടിൽ നിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊപ്ര ബിജു അറുപതോളം കേസുകളിലും പ്രവീൺ നാൽപതോളം കേസുകളിലും പ്രതിയാണെന്ന് സിഐ പറഞ്ഞു. സലീം ഇവർക്ക് ആവശ്യമായ സഹായം നൽകുന്ന ആളാണ്.ബാങ്ക് കവർച്ചയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള കവർച്ചാ ഉപകരണങ്ങളുടെ വൻ ശേഖരമാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. ബാങ്ക് കവർച്ചയ്‌ക്കായി പ്രതികൾ ഇവ ഓൺലൈൻ വഴിയും മറ്റും വാങ്ങി സംഭരിച്ചു വരികയായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ, കൊളത്തൂർ സിഐ സുനിൽ പുളിക്കൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണു പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.