കാസർകോട്: പെരിയ കേന്ദ്ര സർവകലാശാല അധ്യാപകന് സസ്‌പെൻഷൻ. വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയെ തുടർന്നാണ് നടപടി. ഇംഗ്ലീഷ് താരതമ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബി.ഇഫ്തികർ അഹമ്മദിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണം നടത്തിയ ആഭ്യന്തര പരാതി സമിതി, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി തുടർ നടപടി സ്വീകരിക്കുകയായിരുന്നു.
പരാതിയെത്തുടർന്ന് രണ്ടാഴ്ചയായി ഇയാളെ ക്ലാസെടുക്കുന്നതിൽനിന്ന് വിലക്കിയിരുന്നു. സസ്പെൻഷൻ നടപടിയുടെ കാലയളവിൽ മുൻകൂട്ടി അനുമതിയില്ലാതെ സർവകലാശാല ആസ്ഥാനം വിട്ടുപോകാൻ പാടില്ലെന്ന് വൈസ് ചാൻസലർ ചുമതലയുള്ള ഡോ. കെ.സി. ബൈജു നൽകിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
നവംബർ 13-നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. ഇന്റേണൽ പരീക്ഷയ്ക്കിടയിൽ ബോധരഹിതയായ വിദ്യാർഥിനിയെ, ആശുപത്രിയിൽ കൊണ്ടുപോകും വഴി മോശമായി സ്പർശിച്ചുവെന്നും ക്ലാസിൽ അശ്ലീലച്ചുവയോടെ സംസാരിക്കുന്നുവെന്നുമാണ് വിദ്യാർഥിനികൾ പരാതിപ്പെട്ടത്.