കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ആശുപത്രി ജീവനക്കാരനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫായ സി റമീസിനെ ആണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
റമീസിന്റെ പ്രവൃത്തി ഗുരുതരമായ പെരുമാറ്റദൂഷ്യവും സർക്കാർജീവനക്കാരന് യോജിക്കാത്ത നടപടിയുമായതിനാൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എംപി ജീജയാണ് സസ്പെൻഡ് ചെയ്തത്. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെടി രേഖ ഇന്നലെ ജനറൽ ആശുപത്രിയിലെത്തി സംഭവം സംബന്ധിച്ച് വിവരം ശേഖരിച്ചു.
അറസ്റ്റിലായ റമീസ് ഇപ്പോൾ റിമാൻഡിലാണ്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്‌ച ഉച്ചയോടെയാണ് സംഭവം. വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ പ്രതി ശൗചാലയത്തിൽ കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. ശനിയാഴ്‌ചയാണ് വിദ്യാർത്ഥിയെ ആശുപുത്രിയിൽ പ്രവേശിപ്പിക്കുന്നത്.