റായ്പുര്‍: കളിപ്പാട്ടം ആവശ്യപ്പെട്ട മകനെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയശേഷം സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ പിതാവിൻ്റെ ശ്രമം. മൂന്നുവയസ്സുള്ള കുട്ടിയെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയായ ഛത്തീസ്ഗഢിലെ കോര്‍ബ ബാല്‍കോ നഗര്‍ സ്വദേശി അമര്‍ സിങ് മാഞ്ചി(38) ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു ദാരുണമായ സംഭവം. മദ്യലഹരിയിലാണ് അമര്‍ സിങ് മാഞ്ചി രാത്രി വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ മൂന്നുവയസ്സുള്ള മകന്‍ അച്ഛനുമായി കളിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് മകന്‍ കളിപ്പാട്ടങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. മകന്റെ ആവശ്യം പിതാവ് ആദ്യംതന്നെ നിരസിച്ചെങ്കിലും കുട്ടി നിരന്തരം ഇതേകാര്യം ചോദിക്കുകയായിരുന്നു. ഇതോടെയാണ് മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
അതിമാരകമായി മുറിവേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ബഹളംകേട്ട് കുടുംബാംഗങ്ങള്‍ എത്തിയപ്പോഴേക്കും പ്രതി സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. സംഭവം കണ്ട് നടുങ്ങിയ പ്രതിയുടെ മറ്റൊരു മകനാണ് 112-ല്‍ വിളിച്ച് പോലീസ് സഹായം തേടിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.