കൊച്ചി∙ കള്ളവോട്ടുകള്‍ തെളിയിക്കാന്‍ ശക്തമായി മുന്നോട്ടുപോകുമെന്നു തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. കള്ളവോട്ട് ചെയ്യാനായി വ്യാജ ഐഡികൾ നിർമിച്ചിട്ടുണ്ട്. സർക്കാരിന്റെ പിന്തുണയില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നടക്കില്ല. തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും മറ്റുള്ളവരും തമ്പടിച്ചത് ഇതുപോലുള്ള കാര്യങ്ങൾ ചെയ്താലെ ജയിക്കാനാകൂ എന്ന് അറിഞ്ഞുകൊണ്ടാകുമെന്നും ഉമ പറഞ്ഞു.
അതേസമയം, തൃക്കാക്കരയില്‍ കള്ളവോട്ടിനു ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് പൊലീസ് കസ്റ്റഡിയിലാണ്. പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനാണ് കസ്റ്റഡിയിലായത്. പൊന്നുരുന്നി സ്വദേശി ടി.എം. സഞ്ജുവിന്‍റെ പേരില്‍ കള്ളവോട്ട് ചെയ്യാനാണു ശ്രമിച്ചത്. യുഡിഎഫ് – ബിജെപി ബൂത്ത് ഏജന്‍റുമാരുടെ പരാതിയിലാണ് ആല്‍ബിനെ കസ്റ്റഡിയില്‍ എടുത്തത്.
ഇടപ്പളളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തില്‍ സിനിമ ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്റെ മകന്റെ വോട്ട് മറ്റൊരാള്‍ ചെയ്തെന്നും യുഡിഎഫ് പരാതി ഉന്നയിച്ചു. വോട്ട് ചെയ്ത സമയത്ത് ചോദ്യം ചെയ്യാത്തതിനാല്‍ പോളിങ് ഓഫിസര്‍ വോട്ടെടുപ്പിനുശേഷം നല്‍കിയ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നു സ്ഥാനാര്‍ഥി നേരിട്ടെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പരാതി ഇമെയില്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി.