പാലാ : മൂന്നിലവ് പഞ്ചായത്തിലെ കടപുഴ പാലം തകർന്നിട്ടു വർഷങ്ങളായെങ്കിലും പുനർനിർമിക്കാത്തതിനു പിന്നിൽ ചിലരുടെ ഗൂഢാലോചനയാണെന്ന് രാഷ്ട്രീയ ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റി.

പ്രളയത്തിൽ തകർന്ന പാലം നിർമാണത്തിനു പിന്നീട് അവതരിപ്പിച്ച 4 ബജറ്റുകളിലും തുക അനുവദിക്കാത്തതും എംഎൽഎയുടെ ആസ്‌ഥി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പാലം നിർമിക്കാൻ സർക്കാർ അനുമതി നൽകാത്തതും മൂന്നിലവ് – കടപുഴ-മേച്ചാൽ ചക്കിക്കാവ് റോഡ് പൊതുമരാമത്ത് ആസ്‌ഥിയിൽ ഉൾപ്പെടുത്താത്തതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. മൂന്നിലവ് പഞ്ചായത്തിലെ നടപ്പാക്കാൻ കഴിയാത്ത ചില്ലച്ചി പാലത്തിനായി ബജറ്റിൽ അനുവദിച്ച 3.86 കോടി രൂപ കടപുഴ പാലത്തിനായി മാറ്റണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
എന്നാൽ വൈക്കം നിയോജക മണ്ഡലത്തിലെ വെച്ചൂർ പൊലീസ് സ്റ്റേഷൻ നിർമാണത്തിനു അനുവദിച്ച 3 കോടി രൂപ വെച്ചൂർ-മറ്റം റോഡിലെ പാലം നിർമിക്കുന്നതിനു മാറ്റി നൽകുകയും ചെയ്തു. ഇതെല്ലാം ദുരിതമനുഭവിക്കുന്ന മലയോര നിവാസികളോടുള്ള കടുത്ത അവഗണനയാണ്. സർക്കാർ അടിയന്തര തീരുമാനമെടുത്താൽ ഒരു മാസം കൊണ്ട് ടെൻഡർ നടപടികൾ പൂർത്തിയാക്കി പാലം നിർമാണം ആരംഭിക്കാൻ കഴിയും. പാലത്തിന്റെ എസ്റ്റിമേറ്റും സോയിൽ ടെസ്റ്റും പൂർത്തിയാക്കിയതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി പീറ്റർ പന്തലാനി അധ്യക്ഷത വഹിച്ചു. ജോസഫ് സലിം, ജോണി ഈഴാറാത്ത്, മാമ്മച്ചൻ മുതലക്കുഴി, ഏബ്രഹാം പുന്നത്താനത്ത്, പ്രിയൻ ആൻ്റണി, തോമസ് പുഴക്കര, ലിൻസമ്മ കുന്നക്കാട്ട്, ഷാജി കളത്തൂക്കടവ് എന്നിവർ പ്രസംഗിച്ചു.

