ഇസ്ലാമാബാദ്: ജയിലിനുള്ളിൽ വെച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമിച്ചിരുന്നതായി ആരോപണം. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇമ്രാൻ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച പാകിസ്ഥാൻ സുപ്രീം കോടതി അദ്ദേഹത്തെ മോചിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വധശ്രമമുണ്ടായതെന്ന് അഭിഭാഷകൻ ആരോപിച്ചു.
‘അഴിമതി കേസിൽ അറസ്റ്റ് ചെയ്ത ഇമ്രാനെ ജയിലിനുള്ളിൽ വധിക്കാൻ ശ്രമമുണ്ടായി. അറസ്റ്റിന് ശേഷം അദ്ദേഹത്തെ ഭയങ്കരമായി പീഡിപ്പിച്ചു. ഏറെ നേരം പട്ടിണിക്കിട്ടു. ഭക്ഷണത്തിൽ ഇൻസുലിൻ കലർത്തി നൽകി അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാക്കാൻ ശ്രമിച്ചു. ഉറങ്ങാൻ സമ്മതിച്ചില്ല. സാവധാനം ഹൃദയാഘാതം വരുന്നതിന് ഇൻജക്ഷൻ നൽകി. ശുചിമുറിയും കിടക്കയുമില്ലാത്ത വൃത്തിഹീനമായ മുറിയിലാണ് താമസിപ്പിച്ചത്’. അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെടുന്നുണ്ടെന്നും ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അഭിഭാഷകൻ പറഞ്ഞു.