ന്യൂഡൽഹി: പത്മ പുരസ്കാരം സ്വീകരിച്ച കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിനെതിരെ പരോക്ഷ വിമർശനവുമായി മുതിർന്ന നേതാവ് ജയറാം രമേശ്. പത്മപുരസ്കാരം നിരസിച്ചതിലൂടെ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമെന്ന് ജയറാം രമേശ് പറഞ്ഞു. ബുദ്ധദേബ് അടിമയാവാനല്ല സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.
അതേസമയം, ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൺ പുരസ്കാരവും ഗായിക സന്ധ്യ മുഖാപോധ്യായ പത്മശ്രീ പുരസ്കാരവുമാണ് നിരസിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും പത്മഭൂഷൺ ബഹുമതിക്കായി തന്റെ പേര് ആരെങ്കിലും നൽകിയതായി അറിയില്ലെന്നും ബുദ്ധാദേവ് പ്രതികരിച്ചു. പുരസ്കാരം തനിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് നിരസിക്കുകയാണെന്നും ബുദ്ധദേവ് ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു.