മുൻ ഗോവ സബ് കലക്ടറും നിലവിൽ ഗൂഗ്ളിൽ ഐ.ടി വിദഗ്ധനുമായ മലയാളി യുവാവ് മരിച്ച നിലയിൽ. ഗൂഗ്ളിൽ ഹെഡ് ഓഫ് സ്ട്രാറ്റജിയും പെരുമ്പാവൂർ സ്വദേശിയുമായ വിജയ് വേലായുധന്റെ (33) മൃതദേഹമാണ് ഡോംബിവലിയിലുള്ള ഫ്ലാറ്റിൽ കണ്ടെത്തിയത്. വിവാഹത്തിന് വെറും നാല് ദിവസം ബാക്കി നിൽക്കെയാണ് മരണം.

ഐ.എ.എസ് ലഭിച്ച ശേഷം ഗോവയിൽ സബ് കലക്ടറായി സേവനമനുഷ്ടിച്ച വിജയ്, പിന്നീട് ഈ പദവി ഉപേക്ഷിച്ചാണ് ഗൂഗ്ളിൽ ചേർന്നത്. ഫെബ്രുവരി രണ്ടിന് ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. സഹപാഠിയായിരുന്ന പെൺകുട്ടിയെയാണ് വിവാഹം കഴിക്കാനിരുന്നത്.

ഗൂഗ്ളിന്റെ സിംഗപ്പൂർ ഓഫിസിൽ ഐടി വിദഗ്ധനായ വിജയ് വീട്ടിലിരുന്ന് ജോലിചെയ്യുകയായിരുന്നു. ഡോംബിവലി വെസ്റ്റിൽ ചന്ദ്രഹാസ് സൊസൈറ്റിയിലാണ് താമസം. വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലിന് പുറത്ത് ഒരു കുറിപ്പ് എഴുതി വച്ചായിരുന്നു ആത്മഹത്യ ചെയ്തത്. വാതിൽ തുറക്കരുതെന്നും താൻ ജീവനൊടുക്കുകയാണെന്നും പൊലീസിൽ വിവരമറിക്കണമെന്നുമായിരുന്നു കുറിപ്പിൽ എഴുതിയത്. പെരുമ്പാവൂർ സ്വദേശിയായ വേലയുധന്റെയും ലതികയുടെയും ഏക മകനാണ് വിജയ്. മകന്റെ വിവാഹ ആവശ്യങ്ങൾക്കായി മാതാപിതാക്കൾ പുറത്തുപോയ നേരത്താണ് മരണം.

