തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ (27) ആണ് തൂങ്ങി മരിച്ചത്. ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിൽ നൗഫിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നൗഫിയയുടെ സഹോദരൻ നൗഫലിന്റ പരാതിയിൽ നൗഫിയയുടെ ഭർത്താവായ റഹീസ്ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹ പരിശോധനയ്ക്ക് ശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. റഹീസ്ഖാൻ നൗഫിയയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. മൂന്ന് വർഷം മുമ്പാണ് കുടുംബ വീട്ടിനോട് ചേർന്ന ചായ്പിൽ ഇവർ താമസമാക്കിയത്. ഇതിന് മുമ്പ് ഇവർ കിള്ളിയിൽ വാടകയ്ക്കായിരുന്നു താമസം. 12 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.
തിരുവനന്തപുരം ആറ്റിങ്ങലിൽ നാലു വയസ്സുകാരനായ മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത് കഴിഞ്ഞ ദിവസമാണ്. ആറ്റിങ്ങൽ മാമം സ്വദേശി രമ്യയാണ് നാല് വയസുകാരനായ മകൻ അഭിദേവുമായി കിണറ്റിൽ ചാടിയത്. ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.