വയനാട്: ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചെന്നു വിലയിരുത്തി വളര്‍ത്തുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടിക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. മൃഗസംരക്ഷണവകുപ്പ് സാംപിള്‍ എടുത്തു പരിശോധിച്ച് രോഗബാധ സ്ഥിരീകരിച്ച പന്നികള്‍ പോലും 15 ദിവസത്തിലധികമായി ജീവിച്ചിരിക്കുന്നുവെന്നതാണു സംശയത്തിനിടയാക്കുന്നതെന്നു കര്‍ഷകര്‍ പറയുന്നു. ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ചാല്‍ പരമാവധി ഒരാഴ്ചയ്ക്കുള്ളില്‍ പന്നികള്‍ ചത്തുപോകുമെന്നാണു മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ തന്നെ പറയുന്നത്. എന്നാല്‍, അധികൃതര്‍ പറയുന്ന ലക്ഷണങ്ങള്‍ കാണിക്കുന്ന പന്നികള്‍ പോലും രണ്ടാഴ്ചയിലധികമായി ജീവിച്ചിരിക്കുന്നു. ഇവയെയും കൊന്നു കുഴിച്ചുമൂടാനുള്ള ഒരുക്കത്തിലാണ് റവന്യു, മൃഗസംരക്ഷണം, ആരോഗ്യം, പൊലീസ്, തദ്ദേശവകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലുള്ള റാപ്പിഡ് ആക്‌ഷന്‍ ടീം. രോഗം പടരുന്നതു തടയാന്‍ പന്നികളെ കൊല്ലുന്നതിനു കര്‍ഷകര്‍ക്ക് എതിര്‍പ്പില്ല.
എന്നാല്‍, രോഗബാധ സംശയലേശമന്യേ സ്ഥിരീകരിക്കണമെന്നും പന്നികളെ നിരീക്ഷിക്കാന്‍ സാവകാശം നല്‍കണമെന്നുമാണ് ആവശ്യം. പന്നികളെ കൊല്ലേണ്ടിവന്നാല്‍ ആനുപാതിക നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ പറയുന്നു. ഇപ്പോഴത്തെ നഷ്ടപരിഹാരം പര്യാപ്തമല്ല .നഷ്ടപരിഹാരം കൂട്ടി നൽകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.പന്നികളെ ആദ്യം ഷോക്കടിപ്പിച്ച് ബോധം കെടുത്തിയ ശേഷം ഹൃദയ ധമനികൾ മുറിച്ചാണ് ആരോഗ്യ പ്രവർത്തകർ പന്നികളെ കൊല്ലുന്നത്.