നാടെങ്ങും വേനൽമഴ പെയ്തിറങ്ങുമ്പോൾ പറവൂരിലെ കുഞ്ഞിത്തൈ എന്ന ഗ്രാമത്തിൽ കാരുണ്യമഴയും പെയ്തിറങ്ങുകയാണ്. സുരേഷ് ഗോപിയുടെ കാരുണ്യ കൈത്താങ്ങിലൂടെ ഈ അമ്മയ്ക്ക് വിശ്രമിക്കാം. 74 -ാം വയസ്സിൽ ലോട്ടറി വിററ് കുടുംബം നോക്കുന്ന ഒരമ്മയെക്കുറിച്ച് രണ്ടു ദിവസം മുമ്പ് , സുഷാന്ത് നിലമ്പൂർ എന്നയാളുടെ യു ട്യൂബ് ചാനലിലൂടെ ഒരു വാർത്ത വന്നിരുന്നു.
എറണാകുളം ജില്ലയിൽ പറവൂർ , വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിതൈ എന്ന സ്ഥലത്ത് , നാലു സെൻ്റ് കോളനിയിലാണ് വയോധികയുടെ താമസം.നല്ല പ്രായത്തിൽ നിർമ്മാണ തൊളിലാളിയായിരുന്ന ഈ അമ്മ ഹൃദ്രോഗബാധിതനായി തൻ്റെ മകൻ മരണപ്പെട്ടതിനെ തുടർന്നാണ് കൊച്ചു മക്കളെ സംരക്ഷിക്കാനായി , വിശ്രമിക്കേണ്ട ഈ പ്രായത്തിൽ , പൊരിവെയിലത്ത് ലോട്ടറി കച്ചവടം നടത്തുന്നത്.ഒരുപാട് കടം ബാക്കി വച്ചാണ് മകൻ മരണപ്പെട്ടത്. ലോട്ടറി വിറ്റ് അതിൽ നല്ലൊരു പങ്കും അടച്ചു തീർത്തു.എന്നാൽ SNDP യുടെ നേതൃത്വത്തിലുള്ള ധനസഹായ സംഘത്തിൽ ബാക്കി അടക്കാനുള്ള തുകയും പലിശയും അടക്കമുള്ള തുക അടച്ചു തീർക്കാനും വീട് പുലർത്തുന്നതിനുമായാണ് അമ്മ കഷ്ടപ്പെടുന്നത്.
ഈ വാർത്ത ഡെൽഹിയിൽ പാർലമെൻ്റ് സമ്മേളനത്തിനിടയിലാണ് സുരേഷ് ഗോപി MP യുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ നാട്ടിലുള്ള മകൻ ഗോകുൽ സുരേഷിനോടും, പറവൂരിനടുത്ത് കൊടുങ്ങല്ലൂർ നിവാസിയായ തൻ്റെ സെക്രട്ടറി സിനോജിനോടും ഈ അമ്മയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിയാനായി ചുമതലപ്പെടുത്തി. ബുധനാഴ്ച (16-03-2022 ) ഗോകുൽ സുരേഷ് സിനോജിനെ കൂട്ടി പറവൂരിനടുത്ത് കുഞ്ഞിതൈയ്യിലുള്ള അമ്മയുടെ വീട് തേടി കണ്ടു പിടിച്ചു. അവരുമൊത്ത് ലോൺ അടയ്ക്കാനുള്ള ധനകാര്യ സ്ഥാപനത്തിൽ പോയി. ബാക്കി അടക്കാനുള്ള തുകയും പലിശയും അടക്കം എഴുപത്തിനാലായിരം (74000 ) ഗോകുൽ അടച്ചു തീർത്തു.
അവരുടെ ആധാരം തിരിച്ചെടുത്തു കൊടുത്തു. സന്തോഷാധിക്യത്താൽ നിറകണ്ണുകളോടെ സുരേഷേട്ടനും കുടുംബത്തിനും നന്ദി പറഞ്ഞു .ദൈവാനുഗ്രഹം നേർന്നു. ഇത്തരം സത്കർമ്മങ്ങളാണ് സുരേഷ് ഗോപിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്.ഇനിയും ആ അമ്മ വെയിൽ കൊള്ളുന്നത് കാണാൻ മനസ്സ് അനുവദിക്കാത്തതിനാലാണ് , ഡെൽഹിയിൽ നിന്നും തിരിച്ചു വരുന്നതുവരെ കാത്തു നിൽക്കാതെ മകൻ ഗോകുലിനെ കാര്യങ്ങൾ പറഞ്ഞു ചുമതലപ്പെടുത്തിയത്. നാട്ടിൽ വേനൽ മഴ പെയ്തിറങ്ങുമ്പോൾ സുരേഷ് ഗോപിയുടെ കാരുണ്യ മഴയും സമാന്തരമായി പെയ്തിറങ്ങുന്നുണ്ട്.രാഷ്ട്രീയ തിരക്കിനിടയിലും അശരണർക്കു ആലംബമൊരുക്കുന്ന സുരേഷ് ഗോപി രാഷ്ട്രീയത്തിലെ വേറിട്ട താരകമാവുകയാണ്.