ഡെവൺ: കോട്ടയം സ്വദേശിയായ യുവാവിനെ ബ്രിട്ടനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ ടോണി സക്കറിയ (39) ആണ് മരിച്ചത്. ബ്രിട്ടനിലെ ഡെവണിലെ സീറ്റണിൽ ഇന്നലെയാണ് ടോണിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ജിയ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്താണ് യുവാവിന്റെ മരണം. വീട്ടിലുണ്ടായിരുന്ന കുട്ടികൾ നാട്ടിലേക്ക് വീഡിയോ കോൾ വിളിച്ചതോടെയാണ് ടോണിയുടെ മരണവിവരം അറിഞ്ഞത് എന്നാണ് റിപ്പോർട്ട്.
ഇന്നലെ രാവിലെയാണ് ടോണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപ്രായത്തിൽ ഉള്ള കുട്ടികൾ രണ്ടും വീട്ടിൽ ഉണ്ടായിരുന്നു. വിവരം അറിഞ്ഞു പാരാമെഡിക്കൽ സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം എക്‌സിറ്റർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൂന്നു മാസങ്ങൾക്ക് മുൻപാണ് ടോണി ആശ്രിത വീസയിൽ യുകെയിൽ എത്തിയത്. ഭാര്യ ജിയയ്ക്ക് ആറു മാസം മുൻപ് കെയർ വീസ കിട്ടിയതിനെ തുടർന്നാണ് ആശ്രിത വീസയിൽ ടോണിയും കുട്ടികളും സീറ്റണിൽ എത്തിയത്. കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ നാട്ടിൽ പോയ ടോണി മടങ്ങി എത്തിയത് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ്.
ടോണിയുടെ സഹോദരിമാരും സഹോദരനും ഒക്കെ യുകെയിൽ തന്നെ ആണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരൊക്കെ ഇപ്പോൾ സീറ്റണിൽ എത്തിയിട്ടുണ്ട്. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിക്കുകയാണ്. സഹോദരിമാർ അടക്കം ഉള്ള ബന്ധുക്കളെ മൃതദേഹം കാണിച്ചു തിരിച്ചറിയൽ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ക്‌നാനായ യാക്കോബായ കമ്മ്യൂണിറ്റിയിലാണ് ടോണിയും കുടുംബവും ഉൾപ്പെട്ടിരുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ടോണിയുടെ മരണം സീറ്റൺ മലയാളികളെ ഏറെ കണ്ണീരിൽ ആഴ്ത്തിയിരിക്കുകയാണ്