Kerala

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി; പുതിയ കെട്ടിടം ഉദ്ഘാടനം നാളെ; ചീഫ് വിപ് എൻ.ജയരാജ് അധ്യക്ഷത വഹിക്കുന്ന യോ​ഗത്തിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും

കാഞ്ഞിരപ്പള്ളി: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയായ ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ചീഫ് വിപ് എൻ.ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. 14.80 കോടി രൂപ മുടക്കി 5 നിലകളിലായി നിർമിച്ച പുതിയ കെട്ടിടത്തിൽ ആദ്യ ഘട്ടമായി ഒപി, അത്യാഹിത വിഭാഗം എന്നിവയുടെ പ്രവർത്തനമാണ് ആരംഭിക്കുക.

കിഴക്കൻ മലയോര മേഖലയിലെയും, ഹൈറേഞ്ചിലെയും ജനങ്ങളുടെ പ്രധാന ആശ്രയമായ ജനറൽ ആശുപത്രിയിൽ സൗകര്യങ്ങൾ വർധിക്കുന്നതു ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും. ദിവസേന ഒപി വിഭാഗത്തിൽ മാത്രം ആയിരത്തിലേറെ ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. മണ്ഡല കാലത്ത് തീർഥാടകർക്കും ഏറെ ഉപകാരപ്പെടും. മലയോര മേഖലയിൽ അപകടങ്ങളിൽപ്പെടുന്നവരെയും, അടിയന്തര ചികിത്സ വേണ്ടി വരുന്നവരെയും ആദ്യം എത്തിക്കുന്നത് ഇവിടെയാണ്.

∙ഒരു കുടക്കീഴിൽ

നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത് പല കെട്ടിടങ്ങളിലായാണ്. പുതിയ കെട്ടിടത്തിലേക്ക് പ്രധാന വിഭാഗങ്ങൾ മാറ്റും. ആദ്യ നിലയിൽ അത്യാഹിത വിഭാഗം, ഫാർമസി, 2-ാം നിലയിൽ ഒപി വിഭാഗം, 3-ാം നിലയിൽ വാർഡുകൾ, 4-ാം നിലയിൽ ‍ ശസ്ത്രക്രിയ വിഭാഗം, 5-ാം നിലയിൽ ഓഫിസുകൾ എന്നിവ പ്രവർത്തിക്കും. ഇതിൽ ഒപി, അത്യാഹിത വിഭാഗം എന്നിവയാണു നാളെ തുറന്ന് നൽകുക. ആധുനിക നിലവാരത്തിൽ ഓപ്പറേഷൻ തിയറ്ററിന്റെ നിർമാണം പൂർത്തിയായ ശേഷം പുതിയ വാർഡുകൾ സജ്ജമാക്കും. പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാർഡുകളിൽ 142 കിടക്കകളാണുള്ളത്. പുതിയ കെട്ടിടത്തിൽ 50 കിടക്കകളുണ്ടാകും.

∙പുതിയ മുഖം

5 നിലകളിലായി 80000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിലേക്ക് പ്രധാന വിഭാഗങ്ങൾ മാറ്റുന്നതോടെ ആശുപത്രിയുടെ മുഖഛായ മാറും. നിലവിൽ പഴക്കവും അസൗകര്യങ്ങളും നിറഞ്ഞ പല കെട്ടിടങ്ങളിലായാണു ആശുപത്രി പ്രവർത്തിച്ചു വരുന്നത്. ഇതിൽ നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടം വരെയുണ്ട്. തുടർന്നാണ് 8 വർഷം മുൻപ് പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്.

ആദ്യ ഘട്ടത്തിൽ 4.80 കോടി രൂപ മുടക്കി 5 നില കെട്ടിടത്തിന്റെ സ്ട്രക്ചർ നിർമിച്ച് ഭിത്തികളും കെട്ടി. ബാക്കി നിർമാണ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ കൂടി അനുവദിച്ചു. തുടർന്ന് ഭിത്തികൾ പ്ലാസ്റ്ററിങ് ചെയ്തു, ലിഫ്റ്റ് സ്ഥാപിച്ചു, വൈദ്യുതീകരണ ജോലികളും പൂർത്തിയാക്കി. തറയിൽ ടൈൽ പാകി. ജലവിതരണ സംവിധാനം, മലിനജലം പുറന്തള്ളുന്നതിനുള്ള സൗകര്യവും ഒരുക്കിയതായി അധികൃതർ അറിയിച്ചു,

∙കൂടുതൽ ജീവനക്കാരെ നിയമിക്കണം.

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തിയ ശേഷം ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.ക്ലീനിങ് സ്റ്റാഫ്‍, നഴ്സിങ് അസിസ്റ്റന്റ്, ലിഫ്റ്റ് ഓപ്പറേറ്റർ എന്നീ തസ്തികകളിൽ നിയമനം നടത്തണമെന്നു ആശുപത്രി മാനേജ്‌മെന്റ് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 3 സ്റ്റാഫ് നഴ്സുമാരെയും ആവശ്യമായുണ്ട്.

∙മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ

8 വർഷം മുൻപ് ആരംഭിച്ച കെട്ടിട നിർമാണം പൂർത്തിയാക്കാൻ വൈകിയതോടെ പണികൾ എന്നു പൂർത്തിയാകുമെന്നു മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞയിടെ ചോദിച്ചിരുന്നു‍. ആശുപത്രിക്ക് നിർമിക്കുന്ന കെട്ടിടത്തിന്റെ മുഴുവൻ നിർമാണ പ്രവൃത്തികളും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കി ആരോഗ്യവകുപ്പിന് കൈമാറാൻ കഴിയുന്ന തീയതി അറിയിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചത്. ഇതനുസരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികൾ പൂർത്തിയാക്കി കെട്ടിടം ആശുപത്രി അധികൃതർക്ക് കൈമാറിയതായി അറിയിച്ച് പൊതുമരാമത്ത് ചീഫ് എൻജിനീയർ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മിഷനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top