പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ 2-3 ശതകോടീശ്വരന്മാരുടെ ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, തന്റെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാവപ്പെട്ടവരുടെ സർക്കാരാണ് ഉണ്ടാവുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവർ അദാനിമാർക്ക് വേണ്ടി വേല ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ‘അദാനി സർക്കാർ’ എന്ന പേരിട്ടാണ് അദ്ദേഹം ഇതിനെ പരിഹസിക്കുന്നത്.ഛത്തീസ്ഗഢ്, രാജസ്ഥാൻ, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ സർക്കാരും ഇനി വരാനിരിക്കുന്ന തെലങ്കാന, മധ്യപ്രദേശ് ഇവിടങ്ങളിലെയും സർക്കാരുകൾ അദാനിയുടെ സർക്കാരുകളല്ല, പാവപ്പെട്ടവരുടെ സർക്കാരുകളായിരിക്കുമെന്നും ഗാന്ധി പറഞ്ഞു.
ഛത്തീസ്ഗഡിലെ നവ റായ്പൂരിൽ രാജീവ് യുവമിതൻ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പ് നടത്തുന്ന പദ്ധതിയാണ് രാജീവ് യുവമിതൻ.