പാലക്കാട് : മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന ആരോപണങ്ങള്‍ തള്ളി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് രാഷ്ട്രീയ അജണ്ടയില്ലെന്ന് സ്വപ്‌ന ആവര്‍ത്തിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ല. ആരാണ് മുഖ്യമന്ത്രി എന്നത് തന്റെ വിഷയമല്ല. കമലയും വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ല. അവര്‍ സ്വസ്ഥമായി ജീവിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. തനിക്ക് സരിതയെ അറിയില്ല, ഒരു കാര്യവുമില്ലാതെ തന്റെ പുറകെ നടക്കുകയാണ് സരിത. താന്‍ എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടില്ലെന്നും സ്വപ്‌ന വ്യക്തമാക്കി.
താന്‍ മാത്രമാണ് എല്ലാ പ്രയാസങ്ങളും നേരിടുന്നതെന്ന് സ്വപ്ന പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. താന്‍ പറയുന്നത് വ്യക്തികളെക്കുറിച്ചാണ്. പിണറായി വിജയന്‍, കമല, വീണ, ശിവശങ്കര്‍ എന്നിവരെക്കുറിച്ചാണ്. അവരുടെ പദവികളെക്കുറിച്ചാണ്. കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തലിന് ശേഷം തനിക്ക് ഭീഷണികള്‍ ഉണ്ട്. താന്‍ ജോലി ചെയ്യുന്ന ഒഞഉടനും ഒരു പാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ജീവിക്കാന്‍ അനുവദിക്കണം. ആരെയും അപകീര്‍ത്തിപ്പെടുത്താനല്ല ആരോപണം ഉന്നയിച്ചതെന്നും സ്വപ്ന പറഞ്ഞു.
‘മുഖ്യമന്ത്രിയെ മാറ്റാനുമല്ല ഞാന്‍ പ്രതികരിച്ചത്. കറന്‍സി നിറഞ്ഞ ബാഗ് ആണ് കൊണ്ടുപോയത്. പറഞ്ഞു തീര്‍ന്നിട്ടില്ല. ഇനിയും പറയാന്‍ ഏറെയുണ്ട്. എനിക്ക് മുഴുവനും പറയാന്‍ പറ്റുന്നില്ല. വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. നേരത്തെ കൊടുത്ത മൊഴി. കസ്റ്റംസ് അന്വേഷിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അറിയുമല്ലോ’- സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
‘അന്വേഷണ എജന്‍സികളെക്കുറിച്ചും കോടതിയെക്കുറിച്ചും ഒന്നും പറയുന്നില്ല. കോടതി സമയം കളയാന്‍ വന്നിരിക്കും എന്ന് കരുതുന്നുണ്ടോ? കറന്‍സി – ബാഗ് മുഖ്യമന്തിയുടെ പക്കല്‍ എത്തി എന്ന് തന്നെ കരുതുന്നു. ജയിലിനകത്ത് വിവരങ്ങള്‍ അറിയിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ല. മാനസിക പീഡനം മൂലം ഹൃദയ സ്തംഭനം വന്നു. അത് നാടകം എന്ന് പറഞ്ഞു. അഹമ്മദ് അല്‍ ദുഃഖി – എന്ന ഡിപ്‌ളോമാറ്റ് ആണ് ബാഗ് കൊണ്ടുവന്നത്’- സ്വപ്ന പറഞ്ഞു.
27 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയാണ് എച്ച്‌ആര്‍ഡിഎസ്. എന്റെ കഞ്ഞിയില്‍ പാറ്റയിടാന്‍ വരരുത്. എച്ച്‌ആര്‍ഡിഎസ് എന്നെ സ്ത്രീകള്‍ക്ക് വേണ്ടി ജോലി ചെയ്യാനാണ് നിയമിച്ചത്. സംഘപരിവാര്‍ എന്താണെന്ന് പോലും എനിക്കറിയില്ല. പലരും തന്നെ ചൂഷണം ചെയ്യുകയായിരുന്നു. നിവര്‍ത്തികേടുകൊണ്ടാണ് പല കാര്യങ്ങളും പറയാത്തത്- സ്വപ്ന പറഞ്ഞു.
തനിക്ക് ഇപ്പോഴും ജീവന് ഭീഷണിയുണ്ട്, ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും ഭീഷണിയാണ്. തന്നെ ജീവിക്കാന്‍ അനുവദിക്കണം, ജോലി ചെയ്ത് ജീവിക്കാന്‍ വിടണമെന്നും സ്വപ്ന പറഞ്ഞു. രഹസ്യമൊഴിയായതിനാല്‍ കൂടുല്‍ വെളിപ്പെടുത്താനാവില്ല. ഇപ്പോള്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. കേസില്‍ ശരിയായ അന്വേഷണം നടക്കണം. പി.സി ജോര്‍ജുമായി വ്യക്തിപരമായ ബന്ധമില്ല. സരിതയെ ജയിലില്‍ വച്ചാണ് കണ്ടത്. അവരോട് ഹലോ പോലും പറഞ്ഞിട്ടില്ല. എന്റെ കാര്യം പറഞ്ഞിട്ടുള്ള സംസാരം ഇന്നലെ പുറത്ത് വിട്ടത് കണ്ടു. അത് എന്താണെന്ന് എനിക്കറിയില്ല. അതല്ലേ അജണ്ടയെന്നും സ്വപ്ന ചോദിച്ചു.
പി.സി ജോര്‍ജിന് എന്തോ എഴുതിക്കൊടുത്തുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. അത് എന്താണെന്ന് അദ്ദേഹം തന്നെ പുറത്തുവിടട്ടെ. സരിതയെ പോലുള്ള ആളല്ല താന്‍. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം എന്തൊക്കെയോ സഹായം ആവശ്യപ്പെട്ട് അമ്മയെ ബന്ധപ്പെട്ടിരുന്നു. അക്കാര്യങ്ങളൊന്നും ഞാന്‍ മൈന്‍ഡ് ചെയ്തിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.
എന്നെ രാജ്യദ്രോഹിയാക്കി, ജയിലില്‍ നിന്ന് മാനസികമായി പീഡിപ്പിച്ചു. നാല് കേസുകള്‍ ഇപ്പോള്‍ എന്റെ പേരിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. ഇപ്പോളും പറഞ്ഞിട്ടുണ്ട്. കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കണമെന്ന് മാത്രമാണ് ആഗ്രഹം. ഇപ്പോള്‍ പെട്ടെന്ന് പുറത്തുവന്ന് പറഞ്ഞതല്ല കാര്യങ്ങള്‍. പറയേണ്ട സമയമായപ്പോള്‍ പറഞ്ഞതാണ്. ഇനിയും പറയുകയും ചെയ്യും സ്വപ്ന വ്യക്തമാക്കി. എന്റെ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളെ കുറിച്ചും അവര്‍ക്ക് കേസില്‍ എന്തായിരുന്നു റോള്‍ എന്നതിനെ കുറിച്ചുമെല്ലാം മൊഴിനല്‍കിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വപ്നയ്ക്ക് ഇമേജ് ഉണ്ടാക്കേണ്ട കാര്യമില്ലെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.