ഗസ്സ സിറ്റി: ഗസ്സയിൽ താല്‍ക്കാലിക വെടിനിർത്തൽ ഇന്ന് മുതൽ പ്രാബല്യത്തിൽ. പ്രാദേശികസമയം ഏഴ് മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യൻ സമയം രാവിലെ ഏതാണ്ട് പത്തര മണിയോടെയാണ് വെടിനിർത്തൽ നടപ്പിൽ വരിക. നാലു ദിവസത്തെ താൽകാലിക യുദ്ധവിരാമത്തിനാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഖത്തറാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വൈകിട്ട് നാലുമണിക്ക് ബന്ദികളെയും കൈമാറും. പതിമൂന്ന് പേരെയാണ് ആദ്യ ബാച്ചിൽ മോചിപ്പിക്കുക. ഇവരുടെ പേരു വിവരങ്ങൾ ഇസ്രായേലിന് കൈമാറിയതായും ഖത്തർ അറിയിച്ചു.
അന്താരാഷ്ട്ര റെഡ്ക്രോസ്, റെഡ്ക്രസൻറ് എന്നീ കൂട്ടായ്മകൾ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് മേൽനോട്ടം വഹിക്കും. ഇരുപക്ഷവും കരാർ വ്യവസ്ഥകൾ പൂർണമായും പാലിക്കണമെന്നും മധ്യസ്ഥ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഖത്തർ നേതൃത്വത്തിൽ ഈജിപ്തും അമേരിക്കയുമായി സഹകരിച്ചാണ് വെടിനിർത്തൽ യാഥാർഥ്യമാകുന്നത്. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ വെടിനിർത്തൽ വേളയിൽ നീക്കം നടക്കുമെന്ന് അമേരിക്ക അറിയിച്ചു.
അതേസമയം, താൽക്കാലിക വെടിനിർത്തൽ സമയം തീരുന്നതോടെ ആക്രമണവുമായി മുന്നോട്ടു പോകുമെന്നും രണ്ടു മാസമെങ്കിലും തുടർന്ന് യുദ്ധം നീണ്ടുനിന്നേക്കുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഗാലൻറ് വ്യക്തമാക്കി.