Kerala

കഞ്ചാവ് ഉപയോഗിച്ചെന്ന് യുവാവിനെതിരെ വ്യാജ കേസ്:സർക്കിൾ ഇൻസ്‌പെക്‌ടർ അടക്കം സസ്‌പെൻഷനിലേക്ക്

കൽപ്പറ്റ :കഞ്ചാവ് ഉപയോഗിച്ചെന്ന് യുവാവിനെതിരെ വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വയനാട് പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത് എന്ന യുവാവ് കഞ്ചാവുപയോഗിച്ചെന്ന പേരില്‍ വെള്ളമുണ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടി. വെള്ളമുണ്ട എസ്.എച്ച്ഒ ഷജു ജോസഫ്, ഗ്രേഡ് എസ്.ഐ സുരേന്ദ്രന്‍, ഗ്രേഡ് എ.എസ്.ഐ മുഹമ്മദലി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

 

ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ ബൈക്ക് യാത്ര ചെയ്തതിനാണ് സാബിതിനെ പോലീസ് പിടികൂടുന്നത്. പിന്നീട് എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നായിരുന്നു പോലീസിനെതിരെയുള്ള സാബിതിന്റെ പരാതി. യുവാവിനെതിരെ കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു. എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജി, ഡി.ഐ.ജി എന്നിവര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.

 

ഫെബ്രുവരി രണ്ടിനായിരുന്നു പരാതിക്കിടയാക്കിയ സംഭവം. ഹെല്‍മറ്റും മാസ്‌കുമില്ലാതെ വന്ന സാബിത്തിനെ വാഹന പരിശോധനക്കിടെ പോലീസ് പിടികൂടി. രേഖകള്‍ പരിശോധിച്ചതിന് ശേഷം വാഹനം സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. അടുത്ത ദിവസം 500 രൂപ പിഴയടച്ച് പോകാന്‍ പറഞ്ഞെങ്കിലും പിഴയടച്ച് വീട്ടിലെത്തിയ സാബിത്തിനെ ഫോണില്‍ വിളിച്ച് പണം കോടതിയിലടച്ചാല്‍ മതിയെന്നും സ്റ്റേഷനില്‍ അടച്ച പണം തിരിച്ചു വാങ്ങാനും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പണം തിരികെ വാങ്ങി വീട്ടിലെത്തിയ ശേഷമാണ് യുവാവിനെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് കേസാണ് എടുത്തതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

തുടര്‍ന്നാണ് ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. വയനാട് എ.എസ്.പി സാബിത്തിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ബോധ്യപ്പെട്ടതിനാല്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന കേസെടുത്തതിനും അന്വേഷണം നടത്തിയതിനും ഗ്രേഡ് എസ്.ഐ സുരേന്ദ്രന്‍, എ.എസ്.ഐ മുഹമ്മദലി എന്നിവരെ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍ നായരും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതില്‍ അശ്രദ്ധയും കൃത്യവിലോപവും കാണിച്ചതിന് സ്റ്റേഷന്റെ ചുമതലയുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷജു ജോസഫിനെ നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവും സസ്പെന്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ എസ്.എം.എസ്.ഡി.വൈ എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top