ചെന്നൈ: തൊണ്ടിമുതൽ എലി തിന്ന കാരണത്താൽ കഞ്ചാവ് കേസിലെ രണ്ട് പ്രതികൾക്ക് ജയിൽമോചനം. ആന്ധ്രാ സ്വദേശികളായ രാജഗോപാലിൽ നിന്നും നാഗേശ്വരറാവുവിൽനിന്നും ചെന്നൈ മറീന പൊലീസ് 22 കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചത്. ശിക്ഷയുടെ ഭാഗമായി മുപ്പത് മാസമാണ് ഇവർ ജയിലിൽ കിടന്നത്. 2020 നവംബര്‍ 27-നാണ് ഇവരുവരെയും കഞ്ചാവുമായി പിടിച്ചത്. എന്നാൽ തൊണ്ടിമുതൽ എലി തിന്നതോടെ ഇവർക്കെതിരെയുള്ള തെളിവുകൾ നഷ്ടമായി.
45 ദിവസത്തിന് ശേഷം 100 ഗ്രാം സാംപിൾ കോടതിയിൽ ഹാജരാക്കി. അതിൽ 50 ഗ്രാം കോടതി രാസപരിശോധനയ്ക്കയച്ചു. 50 ഗ്രാം കോടതിയുടെ സ്റ്റോര്‍ റൂമിലായി. ബാക്കി 21 കിലോ 900 ഗ്രാം പൊലീസ് കസ്റ്റഡിയിലും സൂക്ഷിച്ചു. എൻഡിപിഎസ് ആക്ട് പ്രകാരം പിടികൂടിയ നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടപ്പോഴാണ് തൊണ്ടിമുതലുമായി അന്വേഷണ ഉദ്യോഗസ്ഥൻ എത്തിയത്. പരിശോധിച്ചപ്പോൾ കുറ്റപത്രത്തിൽ പറഞ്ഞതിന്‍റെ പകുതി കഞ്ചാവ് മാത്രം. ബാക്കി എവിടെയെന്ന് കോടതി ചോദിച്ചപ്പോൾ എലി തിന്നുവെന്ന് വിചിത്ര മറുപടി.
പൊലീസ് സ്റ്റേഷൻ ഇടിഞ്ഞുപൊളിഞ്ഞ നിലയിലായിരുന്നെന്നും എലികളെ തുരത്താൻ കഴിഞ്ഞില്ലെന്നും കൂടി ന്യായീകരണം. എന്തായാലും പ്രതികളുടെ കൈവശം 22 കിലോ കഞ്ചാവുണ്ടെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പറഞ്ഞ കോടതി ഇരുവരെയും വെറുതെ വിട്ടു.
കഞ്ചാവ് തിന്നുന്ന തുരപ്പൻമാര്‍ ഇനിയും സ്റ്റേഷനുകളിലുണ്ടോയെന്ന ചോദ്യം മാത്രം ബാക്കി.