കോഴിക്കോട്: നാടിനെ നടുക്കിയ എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സൈയ്ഫിയുടെ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് ജില്ല സെഷൻസ് കോടതി പരിഗണിക്കും .പ്രതി ഷാരൂഖ് സൈയ്ഫിക്കെതിരെ യുഎപിഎ ഉൾപ്പെടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യമനുവദിക്കാനുളള സാധ്യതയില്ല. എൻഐഎ ഇന്നുതന്നെ കോടതിയിൽ റിപ്പോർട്ട് നൽകി ഷാരൂഖിനെ ഏറ്റെടുക്കാനുളള നടപടികളും ആരംഭിക്കും . പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഷാരൂഖിനെ വിയ്യൂരിലെ ജയിലിലേക്ക് മാറ്റി. അതീവ സുരക്ഷാനിറഞ്ഞ ജയിലിലാണ് ഷാരൂഖ് ഉളളത്. ഈ മാസം 20 ന് റിമാൻഡ് കാലാവധി പൂർത്തിയാകും.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ഇതോടനുബന്ധിച്ച് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. അതേസമയം കേസന്വേഷണം എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി ഇതുവരെയുള്ള കണ്ടെത്തലുകളെല്ലാം എൻഐഎ സംഘത്തിന് കേരളാ പൊലീസ് കൈമാറും. കേസിന്റെ തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എൻ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എൻഐഎ കൊച്ചി യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇത് കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യു എ പി എ അടക്കമുളള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസിൽ വലിയ ദുരൂഹത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നാണ് പ്രധാന ചോദ്യം ഉന്നയിക്കുന്നത് . കേസന്വേഷണത്തിന്റെ തുടക്കം മുതൽ എൻഐഎ സംഘം ഇതിൽ സഹായിക്കുന്നുണ്ടായിരുന്നു. ഷഹീൻബാഗ് മുതൽ കേരളം വരെ നീളുന്ന ഒട്ടേറെ കണ്ണികൾ ഇതിലുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജൻസി സംശയം പ്രേകടിക്കുന്നത് . ഇതുമായെല്ലാം ബന്ധപ്പെട്ട അന്വേഷണം കൂടുതൽ നടക്കും.