Crime

സിപിഎം വനിതാ നേതാവിന്റെ മകനെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്ഐ നേതാക്കൾ

തിരുവനന്തപുരം: സിപിഎം വനിതാ നേതാവിന്റെ മകനെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്ഐ നേതാക്കൾ. തിരുവനന്തപുരം ഗവ. സംസ്കൃത കോളജിലെ ഒന്നാംവർഷ വിദ്യാർഥിയും പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്.ബിന്ദുവിന്റെ മകനുമായ ആദർശിനെയാണ് എസ്എഫ്ഐ നേതാക്കൾ ക്രൂരമായി മർദ്ദിച്ചത്. കോളജിൽ എസ്എഫ്ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കിൽകയറി ഓട്ടം മത്സരത്തിൽ നിന്നു പിന്മാറിയതാണ് എസ്എഫ്ഐ നേതാക്കളെ പ്രകോപിപ്പിച്ചത്. മർദ്ദനത്തിൽ താടിയെല്ല് പൊട്ടിയ ആദർശ് ആശുപത്രിയിൽ ചികിത്സയിലാണ്.

24നു വൈകിട്ടു മൂന്നിന് ആയിരുന്നു സംഭവം. കോളജിൽ എസ്എഫ്ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കിൽകയറി ഓട്ടം മത്സരത്തിൽ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണം. കോളജിലെ മുൻ വിദ്യാർഥികളും എസ്എഫ്ഐ യൂണിറ്റ് മുൻ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിൻ എന്നിവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസ് എടുത്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

പൊലീസ് പറഞ്ഞത്: ചാക്കിൽകയറി ഓട്ടം മത്സരത്തിൽ ഒരു തവണ പങ്കെടുത്ത ആദർശിനെ വീണ്ടും പങ്കെടുക്കാൻ സംഘാടകർ നിർബന്ധിച്ചു. മത്സരിക്കാൻ വിസമ്മതിച്ച ആദർശിനെ പിടിച്ചുവലിച്ചു ക്ലാസ് മുറിയിൽ കൊണ്ടുപോയി വളഞ്ഞിട്ടു മർദിച്ചു. കരണത്തും മുതുകിലും മർദിക്കുകയും തടിക്കഷണം കൊണ്ടു മുഖത്തും ഹെൽമറ്റ് കൊണ്ട് തലയിലും അടിക്കുകയും ചെയ്തു. പിന്നീട് ക്ലാസിനു പുറത്തേക്കു പിടിച്ചുകൊണ്ടുവരികയും കസേരയിലിരുത്തി ക്രൂരമായി മർദിക്കുകയുമായിരുന്നു. പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയ ശേഷം കഴിഞ്ഞ ദിവസമാണു പൊലീസിൽ വിവരം അറിയിച്ചത്. പഠനം കഴിഞ്ഞു വർഷങ്ങളായിട്ടും സംഘടനയുടെ തണലിൽ കോളജിൽ കയറിയിറങ്ങി നടക്കുന്നവരാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top