തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെന്നും ജാഗ്രത വേണമെന്നും കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. ഇന്നലെ മാത്രം 227 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ റിപ്പോർട്ട് ചെയ്തത് 258 കേസുകളാണ്. ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം 1749 ആണ്.
ഒമിക്രോണും അതിന്റെ ഉപവകഭേദമായ JN-1-ഉം ആണ് സംസ്ഥാനത്ത് കൊവിഡ് പടരുന്നതിന് കാരണം. വ്യാപന ശേഷി കൂടിയ വൈറസുകളാണിവ. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായാണ് കൂടുതൽ കൊവിഡ് രോഗികളും ആശുപത്രികളിൽ എത്തുന്നത്. കിടത്തി ചികിത്സ വേണ്ട ബി കാറ്റഗറിയിലുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ആർടിപിസിആർ ഉൾപ്പെടെയുള്ള പരിശോധനകൾ ഊർജിതമാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.