ന്യൂഡൽഹി: കാറിന് സൈഡ് നൽകാത്തതിനെ ചോല്ലിയുള്ള തർക്കത്തിൽ ഡെലിവറി ജീവനക്കാരനെ മർദിച്ച് കൊലപ്പെടുത്തി. ഡൽഹിലെ പലചരക്കുകടയിലെ സഹായിയായ പങ്കജ് ഠാക്കൂറാണ്(39) കൊലപ്പെട്ടത്. സംഭവത്തിൽ മനിഷ് കുമാർ (19), ലാൽ ചന്ദ് (20) എന്നിവർ അറസ്റ്റിലായി. കൊലപാതകത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
രഞ്ജീത് നഗർ മെയിൻ മാർക്കറ്റിന് സമീപം വഴിയരികിൽ നിന്ന് പങ്കജ് ഠാക്കൂറിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾക്കരികിൽ ഇരുചക്രവാഹനവുമുണ്ടായിരുന്നു. സമീപവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ശരീരത്തിൽ നിരവധി പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകൾ പരിശോധിച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്.
പലചരക്കുകടയിലെ സഹായിയായ പങ്കജ് ഠാക്കൂറാണ് ഡെലിവറിയും നടത്തിവന്നിരുന്നത്. അറസ്റ്റിലായ യുവാക്കള്‍ കാറിലെത്തി ഠാക്കൂറുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടുകയും മര്‍ദിച്ച് അവശനാക്കുകയും ചെയ്തിരുന്നു. തങ്ങള്‍ കാറുമായി പോകുമ്പോള്‍ വഴിയില്‍ നില്‍ക്കുന്ന ഠാക്കൂറിനോട് മാറാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് ഇരുവരും മൊഴി നല്‍കി. ഇതിന് പിന്നാലെയാണ് വാക്കുതര്‍ക്കം ഉണ്ടായത്. പിന്നീട് തങ്ങള്‍ കാറില്‍ നിന്നിറങ്ങി ഠാക്കൂറിന്റെ വാഹനം വഴിയില്‍ നിന്ന് മാറ്റി. ഇത് കൈയ്യാങ്കളിയിലേക്ക് എത്തുകയും ഠാക്കൂര്‍ വീഴുകയുമായിരുന്നുവെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.