നാല് കിലോ തൂക്കമുള്ള ഇരുതല മൂരിയെ കച്ചവടം ചെയ്യാൻ ശ്രമിച്ച 7 അംഗ സംഘം മലപ്പുറം പെരിന്തൽമണ്ണയിൽ പോലീസ് പിടിയിലായി. പറവൂര്‍ വടക്കും പുറം സ്വദേശി കള്ളംപറമ്പില്‍ പ്രഷോബ്(36),തിരുപ്പൂര്‍ സ്വദേശികളായ രാമു(42),ഈശ്വരന്‍(52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍(40),പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ്(44), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പനക്കുന്നില്‍ ഹംസ(53),കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് (50) എന്നിവരേയാണ് പെരിന്തല്‍മണ്ണ എസ്.ഐ.ഷിജോ.സി.തങ്കച്ചനും സംഘവും കസ്റ്റഡിയിലെടുത്തത്.
പ്രഷോബ്, നിസാമുദ്ദീന്‍ എന്നിവരാണ് തമിഴ്നാട്ടിലെ രാമു, ഈശ്വരന്‍ എന്നിവര്‍ മുഖേന നാലര ലക്ഷം രൂപ കൊടുത്ത് ആന്ധ്രയില്‍ നിന്ന് എത്തിച്ച് ഇരുതലമൂരി പാമ്പിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ശേഷം മറ്റുള്ള ഏജന്‍റുമാര്‍ മുഖേന ആറുകോടിയോളം വിലപറഞ്ഞുറപ്പിച്ച ശേഷമാണ് വില്‍പ്പനയ്ക്കായി പെരിന്തല്‍മണ്ണയിലെത്തിയത്.
പിടിയിലായ മുഹമ്മദ് അഷറഫ് വളാഞ്ചേരിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്.പ്രതികളേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് ഇത്തരം ഇടപാടുകള്‍ നടക്കുന്നതായും ;
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ , സിഐ .പ്രേംജിത്ത്, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിൽപ്പെട്ടവരെ കുറിച്ചും ജില്ലയിലെ ഏജന്‍റുമാരെ കുറിച്ചും സൂചന ലഭിക്കുന്നത്.